

രാത്രി മുഴുവന്‍ ദൗത്യം നിരീക്ഷിച്ച് പ്രധാനമന്ത്രി; 'ഓപ്പറേഷന്‍ സിന്ദൂര്‍' പേര് നിര്‍ദേശിച്ചതും മോദി
file image
ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ തിരിച്ചടി നടത്തിയപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി മുഴുവന്‍ സ്ഥിഗതികള്‍ നിരീക്ഷിച്ചിരുന്നുവെന്ന് വിവരം. സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുതിര്‍ന്ന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ നിരന്തരം വിവരം അറിയിച്ചുകൊണ്ടിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം മുതല്‍ ബുധനാഴ്ച പുലര്‍ച്ചെ വരെ പ്രധാനമന്ത്രിയും കരസേന, നാവികസേന, വ്യോമസേനാ മേധാവികളും തമ്മില്‍ ഒന്നിലേറെ തവണ ആശയവിനിമയങ്ങള്‍ നടന്നിരുന്നു. 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേര് നിർദേശിച്ചതും പ്രധാനമന്ത്രിയാണ്.
കര-നാവിക-വ്യോമ സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെ പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളാണ് തകർത്തത്. ഓപ്പറേഷനിൽ 600 ഭീകരരെയാണ് ലക്ഷ്യം വച്ചതെങ്കിലും എത്ര ഭീകരർ കൊല്ലപ്പെട്ടെന്ന് സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ പോസ്റ്റ് ചെയ്തു.