

ബിജെപി നേതാക്കൾ
ന‍്യൂഡൽഹി: നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയ്ക്ക് ഉത്തരവാദികളായവരെ നിയമപരമായി നേരിടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിദ‍്യാർഥികളുടെ ആശങ്കകൾ പരിഹരിക്കാനും യുവാക്കളിലേക്ക് എത്തിച്ചേരാനും നിയമസഭാംഗങ്ങളോട് പ്രധാനമന്ത്രി നിർദേശിച്ചു.
എൻഡിഎ പാർലമെന്‍ററി പാർട്ടി യോഗത്തിലായിരുന്നു പ്രസ്താവന. വിദ‍്യാർഥികളുടെ താത്പര‍്യങ്ങൾ സംരക്ഷിക്കണമെന്ന് പറഞ്ഞ മോദി കേസിൽ അറസ്റ്റിലായവർക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൂട്ടിച്ചേർത്തു.
പ്രതിപക്ഷത്തിന്‍റെ ഗൂഢാലോചനകളെ പറ്റി വിദ‍്യാർഥികൾ ബോധവാന്മാരാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോക്റോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ വിദ‍്യാർഥി പ്രതിഷേധം തുടരുന്ന സാഹചര‍്യത്തിലാണ് പ്രധാനമന്ത്രി ഒടുവിൽ പ്രതികരിച്ചിരിക്കുന്നത്. പരീക്ഷാ ക്രമക്കേടുകളും ചോദ‍്യപേപ്പർ ചോർച്ചയും സംബന്ധിച്ച് പാർലമെന്‍റിനുള്ളിലും പുറത്തും പ്രതിഷേധം ഉയർന്നിരുന്നു.
പ്രധാനമന്ത്രി എല്ലാവർക്കും മാർഗനിർദേശം നൽകിയെന്നും വളരെ ഫലപ്രദമായ കൂടിക്കാഴ്ചയായിരുന്നു ഇതെന്നും കേന്ദ്രമന്ത്രി കിരൺ റിജിജു മാധ‍്യമങ്ങളോട് പറഞ്ഞു. വിവിധ രാജ‍്യങ്ങുമായി ഒപ്പുവച്ച സ്വതന്ത്ര വ‍്യാപാര കരാറുകളെ പറ്റി പ്രധാനമന്ത്രി സംസാരിച്ചെന്നും കർഷകരുടെ താത്പര‍്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ബിജെപി ദേശീയ പ്രസിഡന്‍റ് നിതിൻ നബീൻ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.