അയോധ്യ: രാമക്ഷേത്രത്തിൽ 22നു നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ചത് കഠിന വ്രതമെന്നു റിപ്പോർട്ട്. 11 ദിവസത്തെ വ്രതമാണു മോദി അനുഷ്ഠിക്കുന്നത്. കരിക്കിൻ വെള്ളം മാത്രമാണ് ഈ ദിവസങ്ങളിൽ അദ്ദേഹം കഴിക്കുന്നത്. ഉറക്കം വെറുംനിലത്ത്.
പുലർച്ചെ സൂര്യോദയത്തിനു മുൻപ് എഴുന്നേറ്റ് പതിവുള്ള യോഗയ്ക്കൊപ്പം ധ്യാനം, ജപം തുടങ്ങിയവയും അദ്ദേഹം അനുഷ്ഠിക്കുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 12നാണു മോദി വ്രതം ആരംഭിച്ചത്. പ്രതിഷ്ഠാ വേളയില്‍ എല്ലാ ഇന്ത്യക്കാരെയും പ്രതിനിധാനം ചെയ്യാനുള്ള ഉപകരണമായി ദൈവം തന്നെ തെരഞ്ഞെടുത്തുവെന്നും ഇതു മനസിൽ വച്ചാണു 11 ദിവസത്തെ പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
മോദി 11 ദിവസത്തേക്കു യമനിയമങ്ങൾ പാലിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേസമയം, അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ചിത്രമുള്ള തപാൽ സ്റ്റാംപ് ഇന്നലെ പ്രധാനമന്ത്രി പുറത്തിറക്കി. ഇതോടൊപ്പം വിവിധ രാജ്യങ്ങൾ രാമായണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ തപാൽ സ്റ്റാംപുകളുടെ സമാഹാരമായ പുസ്തകവും അദ്ദേഹം പ്രകാശനം ചെയ്തു. യുഎസ്, ന്യൂസിലൻഡ്, സിംഗപ്പുർ, ക്യാനഡ, കംബോഡിയ, യുഎൻ എന്നിവയുൾപ്പെടെ 20 ലധികം രാജ്യങ്ങൾ പുറത്തിറക്കിയ സ്റ്റാംപുകളാണ് 48 പേജുകളുള്ള പുസ്തകത്തിലുള്ളത്. സൂര്യൻ, സരയൂ നദി, ക്ഷേത്രത്തിലും പരിസരത്തുമുള്ള ശിൽപ്പങ്ങൾ തുടങ്ങിയവ ഈ സ്റ്റാംപുകളിൽ വിഷയമാണ്.
സമാഹാരത്തിലെ ആറു വ്യത്യസ്ത സ്റ്റാംപുകളിൽ ഓരോന്നിലും ശ്രീരാമന്‍റെ വിവരണവുമായി ബന്ധപ്പെട്ട ചിഹ്നങ്ങളും ഉൾപ്പെടുന്നു. സ്റ്റാംപുകളിൽ രാമക്ഷേത്രം, ഗണേശൻ, ഹനുമാൻ, ജടായു, കേവത് രാജ്, ശബരിചിത്രങ്ങളും ഉൾപ്പെടുന്നു.