ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ 400ലേറെ സീറ്റുകളോടെ ഭരണത്തുടർച്ച നേടുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിക്കു തനിച്ച് 370ലേറെ സീറ്റുകൾ ലഭിക്കുമെന്നും മോദി. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ശ്രീരാമൻ വീട്ടിലേക്ക് മാത്രമല്ല, മഹത്തായ ക്ഷേത്രത്തിലേക്കാണു മടങ്ങിയത്. ഇത്തവണ എൻഡിഎ 400 കടക്കും.
പ്രതിപക്ഷത്തെ തുടർച്ചയായി പരിഹസിച്ചകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം. ദീർഘകാലം പ്രതിപക്ഷത്ത് തുടരാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ അഭിനന്ദിക്കുന്നു. പൊതുജനങ്ങൾ നിങ്ങളെ തീർച്ചയായും അനുഗ്രഹിക്കും. പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ധൈര്യം നഷ്ടമായി. സീറ്റുകൾ മാറാനാണു പലരുടെയും ശ്രമം. പലരും രാജ്യസഭയിലേക്കു കളം മാറ്റാൻ ശ്രമിക്കുന്നു. കോണ്‍ഗ്രസ് എന്ന കടയ്ക്ക് പൂട്ടുവീണു. കുടുംബാധിപത്യം കോണ്‍ഗ്രസിനെ നശിപ്പിച്ചു. പരാജയപ്പെട്ട ഉത്പന്നത്തെ വീണ്ടും വീണ്ടും പരീക്ഷിക്കുകയാണെന്നും മോദി പരിഹസിച്ചു.
2014ൽ പതിനൊന്നാമത്തെ സമ്പദ്വ്യവസ്ഥയായിരുന്ന രാജ്യം ഇന്ന് അഞ്ചാം സ്ഥാനത്തെത്തി. ഞങ്ങളുടെ മൂന്നാം ടേമിൽ ഇന്ത്യ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകും. ഞങ്ങൾ പാവപ്പെട്ടവർക്കായി നാലു കോടി വീടുകൾ നിർമിച്ചു. നഗരങ്ങളിലെ ദരിദ്രർക്കായി 80 ലക്ഷം വീടുകൾ നിർമിച്ചു. കോൺഗ്രസ് ഭരണത്തിലെ വേഗമായിരുന്നു ഇതിനെങ്കിൽ 100 വർഷം വേണ്ടിവന്നേനെയെന്നും മോദി.