
ന്യൂഡൽഹി: ഡീപ് ഫേക് വിഡിയോകൾക്കെതിരെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡീപ് ഫേക് വിഡിയോകൾ സാധാരണക്കാരെയാണ് കൂടുതാലായി ബാധിക്കുകയെന്നും മാധ്യമങ്ങൾ ഇത്തരം വിഷയങ്ങളിൽ ജാഗ്രത പുലർത്തണമെന്നും മോദി പറഞ്ഞു. ബിജെപി ആസ്ഥാനത്ത് സംസാരിക്കുന്നതിനിടയിലാണ് ഡീപ് ഫേക് വിഷയത്തിൽ മോദി പ്രതികരിച്ചത്.
സെലിബ്രിറ്റികളുൾപ്പെടെ നിരവധി പേരാണ് ഡീപ് ഫേക് വീഡിയോകളുടെ ഇരകളായിരിക്കുന്നത്. ഇത്തരം വീഡിയോകൾ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. ഇത്തരം വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകാൻ ചാറ്റ് ജിപിടി സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ ഞാന്‍ പാടുന്ന തരത്തിലുള്ള ഒരു വീഡിയോ ശ്രദ്ധയില്‍പ്പെട്ടു. എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ്.
ഡീപ് ഫേക് വീഡിയോകളിൽ ഇരയാക്കപ്പെട്ടവർ പൊലീസിൽ പരാതി നൽകണം. മാധ്യമങ്ങൾ ഈ വിഷയത്തിൽ ജനങ്ങളെ ബോധവത്കരിക്കണമെന്നും കൂടാതെ വിവരസാങ്കേതിക നിയമങ്ങൾ പ്രകാരമുള്ള പരിഹാരങ്ങൾ പ്രയോജനപ്പെടുത്തമെന്നും മോദി ആവശ്യപ്പെട്ടു.
അതേസമയം, ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വൻ തുക പിഴയായി ഈടാക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. ഡീപ് ഫേക് വീഡിയോകൾ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും 1 ലക്ഷം രൂപ പിഴയും 3 വർഷം തടവും ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചു.