എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തി ഡൽഹി പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധത്തിൽ ഐഷി ഘോഷ് പങ്കെടുത്തിരുന്നു
Aishe Ghosh

ഐഷി ഘോഷ്

Updated on

ന്യൂഡൽഹി: എസ്എഫ്ഐ ഡൽഹി സെക്രട്ടറിയും ജെഎൻയു വിദ്യാർഥി യൂണിയൻ മുൻ അധ്യക്ഷയുമായ ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തി ഡൽഹി പൊലീസ്. ചൊവ്വാഴ്ച സിപിഎമ്മിന്‍റെ കേന്ദ്ര കമ്മിറ്റി ഓഫീസായ ഡൽഹിയിലെ എകെജി ഭവനിൽ എത്തിയാണ് അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയത്. സിപിഎം നേതാക്കളുടെ എതിർപ്പിനെ തുടർന്ന് അറസ്റ്റ് ചെയ്യാതെ പൊലീസ് മടങ്ങി.

2021ലെ ഒരു കേസിന്‍റെ ഭാഗമായാണ് അറസ്റ്റ് എന്നാണ് സൂചന. അറസ്റ്റ് നീക്കമറിഞ്ഞ് ജോൺ ബ്രിട്ടാസ് എംപി അടക്കമുള്ള സിപിഎം നേതാക്കൾ എകെജി ഭവനിലേക്ക് എത്തി പൊലീസിനെ തടഞ്ഞു. ജൂൺ 30ന് കേസ് പരിഗണിക്കാനിരിക്കെയാണ് പൊലീസിന്‍റെ നീക്കം. സിപിഎം നേതാക്കൾ എത്തി പ്രതിരോധിച്ചതോടെ നാടകീയ രംഗങ്ങൾക്കാണ് എകെജി ഭവൻ സാക്ഷ്യംവഹിച്ചത്. ഐഷിയെ തങ്ങൾ ഹാജരാക്കാമെന്ന് നേതാക്കൾ അറിയിച്ചെങ്കിലും പൊലീസ് വഴങ്ങിയില്ല. ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായി. ഒടുവിൽ സിപിഎം നേതാക്കളുടെ ശക്തമായ പ്രതിരോധത്തെ തുടർന്ന് ഡൽഹി പൊലീസ് ഐഷിയെ അറസ്റ്റ് ചെയ്യാതെ മടങ്ങുകയായിരുന്നു.

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കോക്രോച്ച് ജനതാ പാർട്ടി ജന്തർ മന്ദറിൽ നടത്തിയ പ്രതിഷേധത്തിൽ ഐഷി ഘോഷ് സജീവമായി പങ്കെടുത്തിരുന്നു. ഇതേ തുടർന്നാണ് പൊലീസ് ഐഷിയെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തിയതെന്നാണ് സിപിഎം നേതാക്കളുടെ ആരോപണം.

logo
Metro Vaartha
www.metrovaartha.com