polygamy banned bill passed assam

Assam CM Himanta Biswa Sarma

ബഹുഭാര്യത്വം ക്രിമിനൽകുറ്റം; ബിൽ പാസാക്കി അസം സർക്കാർ

ഒരു വിവാഹബന്ധം നിലവിലിരിക്കെ രണ്ടാമതും വിവാഹം ചെയ്യുന്നതാണ് ബഹുഭാര്യത്വമെന്നു ബില്ലിൽ നിർവചിക്കുന്നു
Published on

ഗോഹട്ടി: സംസ്ഥാനത്ത് ബഹുഭാര്യത്വം ഏഴു വർഷം വരെ തടവു ലഭിക്കുന്ന ക്രിമിനൽ കുറ്റമായി വ്യവസ്ഥ ചെയ്യുന്ന ബിൽ അസം നിയമസഭ പാസാക്കി. ഇരയാകുന്ന സ്ത്രീക്ക് നഷ്ടപരിഹാരം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. സംസ്ഥാനത്ത് ഉത്തരാഖണ്ഡിന്‍റെ മാതൃകയിൽ ഏക സിവിൽ നിയമം (യുസിസി) കൊണ്ടുവരുന്നതിന്‍റെ ആദ്യ പടിയാണ് "അസം ബഹുഭാര്യത്വ നിരോധന ബിൽ-2025' എന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.

അടുത്തവർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭരണത്തുടർച്ച ലഭിച്ചാൽ ആദ്യ നിയമസഭാ സമ്മേളനത്തിൽ യുസിസി പാസാക്കുമെന്നും മുഖ്യമന്ത്രി. ഭാര്യ നിലവിലുള്ളപ്പോൾ മറ്റൊരു വിവാഹം ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവു നൽകാനാണു ബില്ലിൽ വ്യവസ്ഥ. എന്നാൽ, വിവാഹബന്ധം മറച്ചുവച്ചുകൊണ്ട് വീണ്ടും വിവാഹം ചെയ്താൽ 10 വർഷം തടവും പിഴയും ലഭിക്കും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭരണഘടനയുടെ ആറാം പട്ടികയ്ക്കു കീഴിൽ പ്രത്യേക അവകാശങ്ങളുള്ള പട്ടിക വർഗ മേഖലയ് നിയമത്തിൽ നിന്ന് ഒഴിവുനൽകിയിട്ടുണ്ട്.

വിവാഹബന്ധം വേർപെടുത്താതെ, അഥവാ ഒരു വിവാഹബന്ധം നിലവിലിരിക്കെ രണ്ടാമതും വിവാഹം ചെയ്യുന്നതാണ് ബഹുഭാര്യത്വമെന്നു ബില്ലിൽ നിർവചിക്കുന്നു. ഇത്തരം കുറ്റം തുടർച്ചയായി ചെയ്യുന്നവർക്കോ ഓരോ ഘട്ടത്തിലും ശിക്ഷ ഇരട്ടിയാകും. ഇത്തരം വിവാഹം നടത്തിക്കൊടുക്കുന്ന ഗ്രാമത്തലവൻ, ഖാസി, രക്ഷിതാക്കൾ, നിയമപരമായ രക്ഷിതാവ് തുടങ്ങിയവർക്ക് രണ്ടു വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം.

സ്ത്രീകളുടെ അവകാശങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നു ബിൽ നിയമസഭയിൽ വച്ച മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്ക് നീതിയും അന്തസും നിയമപരമായ സുരക്ഷയും ഒരുക്കുന്നതിൽ തന്‍റെ സർക്കാരിന് ദൃഢനിശ്ചയമുണ്ടെന്നു വ്യക്തമാക്കിയ ശർമ, ബിൽ നാരീശക്തിയോട് അസമിന്‍റെ ഉറച്ച പ്രതിബദ്ധതയാണെന്നും കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com