പൂഞ്ച്: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്കു നേരെ ഭീകരർ നടത്തിയ ആക്രമണത്തിനു പിന്നാലെ സൈന്യം ആരംഭിച്ച തെരച്ചിൽ തുടരുന്നു. തുടർച്ചയായ ആറാം ദിനമാണ് സൈന്യം തെരച്ചിൽ നടത്തുന്നത്. പൂഞ്ചിലെ ആക്രമണത്തിൽ 4 സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിനിടെ സംശയം തോന്നിയ 30 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ബുധനാഴ്ച പ്രദേശത്തെത്തി സൈനിക വക്താക്കളുമായി സംസാരിച്ചേക്കും. സൈനികർക്കു നേരെ ആക്രമണം നടത്തിയവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി. പ്രദേശത്തേക്ക് ഭീകരർ നുഴഞ്ഞു കയറാൻ ഇടയുള്ള ഏഴു വഴികൾ തടഞ്ഞാണ് പരിശോധന തുടരുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളും ഉന്നത സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.
ആഴമുള്ള കൊക്കകളും ഗുഹകളുമെല്ലാമുള്ള വനപ്രദേശമായതിനാൽ അതീവ കരുതലോടെയാണ് സൈന്യം തെരച്ചിൽ നടത്തുന്നത്. തുടർച്ചയായി നാലാം ദിനവും സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി പൂഞ്ചിലും രജോറിയിലും ഇന്‍റർനെറ്റ് റദ്ദാക്കിയിരിക്കുകയാണ്.
ആക്രമണത്തിനു പിന്നാലെ സൈന്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത മൂന്നു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.