ഭോപ്പാൽ: മക്കയിലെ ഹറാം പള്ളിക്കു മുന്നിൽ "ഭാരത് ജോഡോ യാത്ര'യുടെ പോസ്റ്റർ ഉയർത്തിക്കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകന് സൗദി അറേബ്യൻ ജയിലിൽ എട്ടു മാസത്തെ ക്രൂര പീഡനത്തിനും കഠിനതടവിനും ശേഷം മോചനം. മധ്യപ്രദേശിലെ ഝാൻസി സ്വദേശിയും നിവാരിയിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ റാസ ഖദ്രി (27)യാണ് കഴിഞ്ഞ നാലിനു തിരികെ നാട്ടിലെത്തിയത്. തടവിനൊപ്പം 99 ചാട്ടവാറടിക്കും വിധേയനായി യുവാവ്.
കഴിഞ്ഞ ജനുവരിയിൽ മുത്തശി ഷഹീദ ബീഗം ഉൾപ്പെടെ 72 പേരുടെ സംഘത്തിനൊപ്പം ഹജ്ജ് തീർഥാടനത്തിനു പോയപ്പോഴാണ് ഖദ്രി കുരുക്കിലായത്. തീർഥാടനത്തിനുശേഷം പള്ളിക്കുമുന്നിൽ ഭാരത് ജോഡോ യാത്രയുടെ പോസ്റ്റർ പിടിച്ച് നിൽക്കുന്ന ചിത്രം ഖദ്രി സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇതോടെ, സൗദി പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്നാണ് ചാട്ടവാറടി നൽകിയത്.
ധഹ്ബാനിലെ സെൻട്രൽ ജയിലിൽ കടുത്ത അനുഭവങ്ങളാണു ഖദ്രിയെ കാത്തിരുന്നത്. ആദ്യ രണ്ടു മാസം ഇരുട്ടു മുറിയിലായിരുന്നു. ഭക്ഷണമെന്ന പേരിൽ ദിവസവും രാവിലെയും വൈകിട്ടും രണ്ടു കഷണം ബ്രെഡ്. ഏതാനും ദിവസത്തിനു ശേഷമെത്തിയ ഒരു ഉദ്യോഗസ്ഥൻ, ജയിലിലാണെന്നും ഇവിടെ ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ടെന്നും വീട്ടുകാരെ അറിയിക്കാൻ നിർദേശിച്ചു. രണ്ടു മാസം തുടർച്ചയായ ചോദ്യം ചെയ്യൽ. രാത്രി മുഴുവൻ ഉറങ്ങാൻ സമതിക്കാതെ ഒരു മുറിയിലിരുത്തി. രാസവസ്തുക്കൾ ഉൾപ്പെട്ട ദ്രാവകം കുടിപ്പിച്ചു. ഉറങ്ങാൻ തുടങ്ങുമ്പോൾ മുഖത്ത് വെള്ളമൊഴിക്കും. അവർ മാനസികമായും ശാരീരികമായും ഒരുപാട് ഉപദ്രവിച്ചെന്ന് ഖദ്രി. ഒടുവിൽ മാനസികനില മോശമായപ്പോൾ ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്തു കൊണ്ടുപോയി. ഭാഗ്യത്തിന് അതൊരു ഇന്ത്യക്കാരനായിരുന്നുവെന്നും അദ്ദേഹം നിർദേശിച്ചതിനാൽ തന്നെ സാധാരണ ജയിൽ മുറിയിലേക്കു മാറ്റിയെന്നും ഖദ്രി പറയുന്നു. തുടർന്ന് ഷുമൈസിസി ഡിറ്റൻഷൻ സെന്ററിലേക്കു മാറ്റി. ഇതിനിടെ, അന്വേഷണം നടത്തിയ പൊലീസ്, ഖദ്രി സൗദിക്ക് ഭീഷണിയാകുന്ന വിധത്തിൽ പ്രവർത്തിച്ചതിനു തെളിവില്ലെന്നു റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് കോൺഗ്രസ് നേതൃത്വം നിയോഗിച്ച ഏജന്റിന്റെ സഹായത്തോടെ രേഖകൾ ശരിയാക്കി. സൗദി പൊലീസ് തന്നെ കഴിഞ്ഞ മൂന്നിന് വിമാനത്താവളത്തിലെത്തിച്ച് ഇന്ത്യയിലേക്ക് അയയ്ക്കുകയായിരുന്നെന്നും ഖദ്രി പറഞ്ഞു. ഇന്ത്യൻ എംബസിയിൽ നിന്നു തനിക്കൊരു സഹായവും കിട്ടിയില്ലെന്നും ഖദ്രി പറഞ്ഞു.