ബംഗളൂരു: ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണയ്ക്കെതിരേ ലൈംഗികാതിക്രമ പരാതി നൽകിയത് പൊലീസ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതിനാലാണെന്ന് പരാതിക്കാരിയായ സ്ത്രീ വെളിപ്പെടുത്തിയതായി ദേശീയ വനിതാ കമ്മിഷൻ. സിവിൽ വേഷത്തിലെത്തിയ മൂന്നു പേർ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയശേഷം പ്രജ്വലിനെതിരേ വ്യാജ പരാതി കൊടുക്കാൻ സമ്മർദം ചെലുത്തിയെന്നാണു പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. നിർദേശം അനുസരിച്ചില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരി വനിതാ കമ്മിഷനോടു പറഞ്ഞു.
പരാതി നൽകിയ ശേഷവും ഈ മൂന്നു പേരും വ്യത്യസ്ത നമ്പരുകളിൽ നിന്നായി തന്നെ ഫോൺ വിളിച്ച് നിരന്തരം ഭീഷണി തുടരുകയാണെന്നും ഇവർ പറഞ്ഞതായി കമ്മിഷൻ. തനിക്കും കുടുംബത്തിനും സംരക്ഷണം ഉറപ്പാക്കാനാവശ്യപ്പെട്ടാണ് പരാതിക്കാരി തങ്ങളെ സമീപിച്ചതെന്നും എല്ലാ പിന്തുണയും നൽകുമെന്നും കമ്മിഷൻ പറഞ്ഞു.
എന്നാൽ, കമ്മിഷനെ സമീപിച്ച പരാതിക്കാരിയിൽ നിന്ന് ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്ന് പ്രജ്വലിനെതിരായ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പറഞ്ഞു. ലൈംഗികാരോപണത്തിൽപ്പെട്ടതോടെ ജർമനിയിലേക്കു കടന്ന പ്രജ്വലിനെ തിരികെ കൊണ്ടുവരാൻ നീക്കം നടക്കുന്നതിനിടെയാണു പുതിയ വെളിപ്പെടുത്തൽ. പ്രജ്വലിന്‍റെ അച്ഛനും എംഎൽഎയുമായ എച്ച്.ഡി. രേവണ്ണ സമാനമായ കേസിൽ അറസ്റ്റിലായി റിമാൻഡിലാണ്.