ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെയും തെരഞ്ഞെടുപ്പു കമ്മിഷണർമാരുടെയും നിയമനം, സേവനം, കാലാവധി എന്നിവ സംബന്ധിച്ച ബില്ലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ശീതകാല സമ്മേളനത്തിൽ രാജ്യസഭയും ലോക്സഭയും ബിൽ പാസാക്കിയിരുന്നു.
നിയമമന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടറി തസ്തികയിൽ കുറയാത്ത മൂന്നു പേരുൾപ്പെട്ട സമിതിയാകും പുതിയ നിയമപ്രകാരം തെരഞ്ഞെടുപ്പു കമ്മിഷണർ സ്ഥാനത്തേക്ക് അഞ്ചു പേരുടെ പട്ടിക തയാറാക്കി നൽകുക. ഇതിൽ നിന്നു പ്രധാനമന്ത്രിയും അദ്ദേഹം നിർദേശിക്കുന്ന കേന്ദ്ര മന്ത്രിയും ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവും ചേർന്ന് കമ്മിഷണറെ തെരഞ്ഞെടുക്കും. ഈ സമിതി തന്നെയാകും മുഖ്യ കമ്മിഷണറെ നിയമിക്കുക.
തെരഞ്ഞെടുപ്പു കമ്മിഷണർ നിയമനത്തിന് ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും ലോക്സഭാ പ്രതിപക്ഷ നേതാവും ഉൾപ്പെട്ട സമിതി രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനു പകരമായാണു കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നത്. ശീതകാല സമ്മേളനത്തിൽ പാർലമെന്‍റ് പാസാക്കിയ പ്രസ് ആൻഡ് രജിസ്ട്രേഷൻ ഒഫ് പീരിയോഡിക്കൽസ് ബില്ലിനും രാഷ്‌ട്രപതി അംഗീകാരം നൽകി.