ന്യൂഡൽഹി: ശബരിമലയിലെ വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് ലഭിച്ച സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധ്യാത്മിക വിനോദ സഞ്ചാര മേഖലയ്ക്ക് ഇത് വലിയ വാർത്തയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
2250 ഏക്കർ സ്ഥലത്താണ് വിമാനത്താവളം വരിക. പലഘട്ടങ്ങളായുള്ള വിദഗ്ധ പരിശോധനയ്ക്കുശേഷം ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്ക് സൈറ്റ് ക്ലിയറൻസ് നൽകുന്നതായുള്ള വ്യോമയാന മന്ത്രാലയത്തിന്‍റെ ട്വീറ്റാണ് പ്രധാനമന്ത്രി റീട്വീറ്റ് ചെയ്തത്. പദ്ധതി നടപ്പിലായാൽ കേരളത്തിലെ അഞ്ചാമത്തെ വിമാനത്താവളമാകും ഇത്.
തിരുവനന്തപുരത്തു നിന്ന് 138 കീ.മി, കൊച്ചി 113 കിലോമീറ്റർ, കോട്ടയം 40 കീലോമീറ്റർ എന്നിങ്ങനെയാണ് ദൂരം വരിക. വിമാനത്താവളത്തിൽ നിന്ന് 48 കീലോമീറ്റർ ഉണ്ട് ശബരിമലയിലേക്ക്. ലക്ഷക്കണക്കിന് തീർഥാടകർക്കു പുറമേ സമീപ ജില്ലക്കാർക്കും വിമാനത്താവളത്തിന്‍റെ പ്രയോജനം ലഭിക്കും. പദ്ധതി യാഥാർഥ്യമാകണമെങ്കിൽ പരിസ്ഥിതി മന്ത്രാലയത്തിന്‍റേതടക്കമുള്ള അനുമതികൾ ഇനി ലഭിക്കേണ്ടതുണ്ട്.