''എന്‍റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിനു വേണ്ടി ത്യജിച്ചയാളാണ്'', മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

''മുൻപ് കോൺഗ്രസ് അധികാരത്തിൽ കയറിയപ്പോൾ രാജ്യത്തിന്‍റെ പൊതുസ്വത്തിൽ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന് പറഞ്ഞുവെന്നും അതിനർഥം അവർ ഈ സ്വത്തുക്കളെല്ലാം നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യുമെന്നാണ്''
പ്രിയങ്ക ഗാന്ധി
പ്രിയങ്ക ഗാന്ധിഫയൽ ചിത്രം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താലിമാല പരാമർശത്തിൽ രൂക്ഷഭാഷയിൽ മറുപടിയുമായി കോൺഗ്രസ് നേതാവ് പ്രയങ്ക ഗാന്ധി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷങ്ങൾ പിന്നിട്ടു. അതിൽ 55 വർഷം കോൺഗ്രസ് ഭരിച്ചു. ആർക്കെങ്കിലും അവരുടെ താലിമാലകളോ സ്വത്തു വകകളോ നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. എന്‍റെ അമ്മ അവരുടെ താലിമാല ഈ രാജ്യത്തിനു വേണ്ടി ത്യജിച്ചയാളാണെന്നും യുദ്ധസമയത്ത് സ്വർണാഭരണങ്ങൾ രാജ്യത്തിനു വേണ്ടി നൽകിയയാളാണ് തന്‍റെ മുത്തശ്ശിയെന്നും പ്രിയങ്ക ബംഗളൂരുവിൽ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രസംഗിച്ചത് വികസനത്തെക്കുറിച്ചോ ജനങ്ങളുടെ പുരോഗതിയെക്കുറിച്ചോ ആയിരുന്നില്ല മറിച്ച് വിദ്വേഷമായിരുന്നു. ഇത്തവണ നാനൂറ് സീറ്റ് തികയ്ക്കുമെന്നും ഭരണഘടന മാറ്റുമെന്നുമാണ് മോദി പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരെയാണോ നമുക്ക് വേണ്ടതെന്ന് ചിന്തിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

മുൻപ് കോൺഗ്രസ് അധികാരത്തിൽ കയറിയപ്പോൾ രാജ്യത്തിന്‍റെ പൊതുസ്വത്തിൽ ആദ്യ അവകാശം മുസ്ലീങ്ങൾക്കാണെന്ന് പറഞ്ഞുവെന്നും അതിനർഥം അവർ ഈ സ്വത്തുക്കളെല്ലാം നുഴഞ്ഞുകയറ്റക്കാർക്ക് വിതരണം ചെയ്യുമെന്നാണെന്നുമായിരുന്നു മോദിയുടെ വിവാദ പ്രസ്താവന. മാത്രമല്ല അമമ്മാരുടേയും സഹോദരിമാരുടേയും താലിമാല പോലും വെറുതെ വിടല്ലെന്നും മോദി പറഞ്ഞിരുന്നു. ഇതിനെ അനുകൂലിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തിയിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഇതിനെതിരേ പരാതിയുമായി നിരവധിയാളുകളാണ് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com