

ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് പരീക്ഷാ ചോദ്യം; വിവാദമായതിന് പിന്നാലെ പ്രൊഫസർക്ക് സസ്പെൻഷൻ
ന്യൂഡൽഹി: സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പറിൽ മുസ്ലിം ന്യൂനപക്ഷം ഇന്ത്യയിൽ നേരിടുന്ന അതിക്രമത്തെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയതിനെ തുടർന്ന് ഡൽഹി ജാമിയ മിലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റി പ്രഫസറെ സസ്പെൻഡ് ചെയ്തു. പ്രൊഫസർ വിരേന്ദ്ര ബാലാജി ഷഹരെയെയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്.
ചോദ്യപേപ്പർ വിവാദമായതിനെ തുടർന്ന് സംഭവം അന്വേഷിക്കാൻ യൂണിവേഴ്സിറ്റി പ്രത്യേക സംഘത്തെ നിയോഗിച്ചു. റിപ്പോർട്ട് വരുന്നത് വരെ പ്രഫസർ സസ്പെൻഷനിൽ തുടരും. 'ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് ഉദാഹരണ സഹിതം വിശദീകരിക്കുക' എന്നായിരുന്നു ചോദ്യം. 15 മാർക്കിന്റെതായിരുന്നു ചോദ്യം. രജിസ്ട്രാർ സി.എ. ഷെയ്ഖ് സെയ്ഫുള്ളയാണ് സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സസ്പെൻഷൻ തുടരുമെന്നും അറിയിച്ചു.
ചോദ്യം സോഷ്യൽ മീഡിയയിൽ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. തിങ്കളാഴ്ച മുതൽ ചോദ്യപേപ്പറിന്റെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയതോടെ രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായി. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവായ കാഞ്ചൻ ഗുപ്ത, എക്‌സിലെ സസ്‌പെൻഷൻ നോട്ടീസ് പങ്കിട്ടതോടെ ഈ വിഷയം കൂടുതൽ ചർച്ചയായി. സസ്‌പെൻഷൻ ഉത്തരവിനപ്പുറം ജാമിയ മില്ലിയ ഇസ്ലാമിയ വിശദമായ പ്രസ്താവന പുറത്തിറക്കിയിട്ടില്ല.