
ഡൽഹി: 2025 ലെ കേന്ദ്ര ബജറ്റിലും കേരളത്തിന് എയിംസ് അനുവദിക്കാതിരുന്ന പശ്ചാത്തലത്തിൽ എയിംസ് വേണമെന്ന ആവശ്യം രാജ്യസഭയിൽ ഉന്നയിച്ച് പി.ടി. ഉഷ എംപി. എയിംസിനുള്ള അർഹത കേരളത്തിനുണ്ടെന്നും, കിനാലൂരിലാണ് കേരളം എയിംസ് സ്ഥാപിക്കാനുളള പരിഗണന നൽകിയിരിക്കുന്നതെന്നും പി.ടി. ഉഷ രാജ്യസഭയിൽ വ്യക്തമാക്കി.
തന്‍റെ കൈവശമുള്ള ഉഷ സ്കൂളിന്‍റെ അഞ്ച് ഏക്കർ ഉൾപ്പെടെ 150 ഏക്കറിലേറെ സ്ഥലം ഏറ്റെടുത്തു നൽകിയിട്ടുണ്ട് എയിംസിനായി. അത്യാധുനികവും സമഗ്രവുമായ ആരോഗ്യ സേവനം ഉറപ്പാക്കാനും രാജ്യത്തിന്‍റെ 'അമൃത് കാൽ' യുഗത്തിനൊപ്പം എത്താനും എയിംസ് വേണമെന്നും, കിനാലൂരിൽ സർക്കാരിന്‍റെ ഉടമസ്ഥതയിലാണ് ഭൂരിഭാഗം ഭൂമിയും.
അതിനാൽ ഭൂമിയേറ്റെടുക്കലിനായി കൂടുതൽ പണം ചെലവാക്കേണ്ടത് വരില്ലെന്നും പി.ടി. ഉഷ പറഞ്ഞു. സ്വകാര്യ ഉടമകളിൽ നിന്ന് 100 ഏക്കർ ഏറ്റെടുക്കാനും സർക്കാർ നീക്കമുണ്ടെന്നും പി.ടി. ഉഷ വ്യക്തമാക്കി.
എയിംസ് ആലപ്പുഴയ്ക്ക് കൊടുക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും, മുഖ്യമന്ത്രിയോട് ഇതിനെ പറ്റി പലതവണ ആവശ്യപ്പെട്ടിട്ടും സർക്കാർ ആലപ്പുഴയെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നുമാണ് സുരേഷ് ഗോപി പറയുന്നത്. തന്‍റെ കാലാവധി കഴിയുന്നതിന് മുൻപായി കേരളത്തിൽ എയിംസിന്‍റെ പണി ആരംഭിക്കുകയെങ്കിലും ചെയ്യുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.
ഇലക്ഷൻ പ്രചാരണ വേളയിലെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വാഗ്ദാനങ്ങളിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളത്തിൽ എയിംസ് വരുമെന്നത്. എന്നാൽ 2025 ലെ കേന്ദ്ര ബജറ്റിലും കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ല.