
പഞ്ചാബിൽ പടക്കനിര്‍മാണ ഫാക്ടറിയിൽ വന്‍ സ്‌ഫോടനം; 5 മരണം, 34 പേർക്ക് പരുക്ക് | Video
ചണ്ഡീഗഢ്: പഞ്ചാബിൽ പടക്കനിര്‍മാണ ഫാക്റ്ററിയിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് പേർ മരിച്ചു. മുപ്പതിലധികം ആളുകള്‍ക്ക് പരുക്കേറ്റു. നിരവധിപേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
പഞ്ചാബ് മുക്ത്‌സര്‍ ജില്ലയിലെ സിംഗേവാലയിൽ വെള്ളിയാഴ്ച (May 30) പുലർച്ചെ 1:30 ഓടെയായിരുന്നു സ്ഫോടനം ഉണ്ടായത്. എല്ലാവരും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഫാക്റ്ററിയിലെ തീപിടിത്തം. പിന്നാലെ വന്‍ പൊട്ടിത്തെറിയും ഉണ്ടാവുകയായിരുന്നു. ഫാക്റ്ററി പ്രവര്‍ത്തിച്ചിരുന്ന രണ്ടുനില കെട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു.
സംഭവസമയത്ത് ഫാക്റ്ററിയിൽ നാൽപ്പതോളം തൊഴിലാളികളുണ്ടായിരുന്നു. 34 ഓളം പേർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. ഇവരെ ബതിന്‍ഡയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്‌ഫോടനത്തിനുള്ള കാരണം വ്യക്തമല്ലെന്ന് ലാംബി ഡിഎസ്‌പി ജസ്പാല്‍ സിങ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സർക്കാർ ഉത്തരവിട്ടു. ഫാക്റ്ററിയുടെ കരാറുകാരൻ ഉത്തർപ്രദേശ് സ്വദേശിയായ രാജ് കുമാർ സംഭവത്തിനു പിന്നാലെ ഒളിവിൽ പോയി. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്.
സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ചാണ് ഫാക്റ്ററി പ്രവർത്തിച്ചിരുന്നതെങ്കിൽ ഉടമയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.