

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ.
ന്യൂഡല്‍ഹി: രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനായി വ്യാഴാഴ്ച വൈകുന്നേരം ഡല്‍ഹിയിലെത്തിയ റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിനു വേണ്ടി ഒരുക്കിയിരിക്കുന്നത് ബഹുതലത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി) പുടിനെതിരേ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിനു ശേഷമുള്ള പുടിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ഒരു അന്താരാഷ്ട്ര യാത്രയാണ് ഇന്ത്യയിലേക്കു നടത്തിയിരിക്കുന്നത്.
2023 മാര്‍ച്ചിലാണു നെതര്‍ലാന്‍ഡ്‌സിലെ ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുടിനെതിരേ വാറന്‍റ് പുറപ്പെടുവിച്ചത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷത്തിനിടെ യുക്രെയ്‌നില്‍ നിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോയതില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് വാറന്‍റ് പുറപ്പെടുവിച്ചത്.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍, യുദ്ധക്കുറ്റകൃത്യങ്ങള്‍, വംശഹത്യ എന്നിവ നടത്തുന്ന നേതാക്കളെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കുക എന്ന ലക്ഷ്യത്തോടെ 2022ലാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സ്ഥാപിതമായത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ഇപ്പോള്‍ 125 അംഗരാജ്യങ്ങളുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ യുക്രെയ്ന്‍ ഔദ്യോഗികമായി കോടതിയില്‍ ചേര്‍ന്നു. അതേസമയം യുഎസ് ഐസിസിയിൽ അംഗമല്ല.
റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡ്മിര്‍ പുടിന് ഇന്ത്യയിലേക്ക് സ്വതന്ത്രമായി യാത്ര ചെയ്യാന്‍ കഴിയും. കാരണം ഇന്ത്യയുടെ നിലപാടാണ്. ഐസിസി സ്ഥാപിച്ചത് 'റോം സ്റ്റാറ്റ്യൂട്ട്' എന്ന ഉടമ്പടിയിലൂടെയാണ്. റോം സ്റ്റാറ്റ്യൂട്ടില്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ല. അതായത്, പുടിന്‍റെ അറസ്റ്റ് വാറന്‍റുമായി ബന്ധപ്പെട്ട ഏതെങ്കിലും നടപടി ഉള്‍പ്പെടെ കോടതിയുടെ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ ഇന്ത്യ ബാധ്യസ്ഥമല്ല.
ഗാസയിലെ യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനുമെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.