
സിദ്ധാർഥ് വരദരാജ്, കരൺ ഥാപ്പർ
ന്യൂഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർഥ് വരദ രാജനും കരൺ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസിൽ സെപ്റ്റംബർ 15 വരെ നടപടികൾ തടഞ്ഞ് സുപ്രീം കോടതി. ഓപ്പറേഷൻ സിന്ദൂറിന്‍റെ പശ്ചാത്തലത്തിൽ ദി വയർ വെബ് പോർട്ടലിൽ വന്ന ലേഖനവുമായി ബന്ധപ്പെട്ടാണ് ഇരുവർക്കുമെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 152 പ്രകാരം അസം പൊലീസാണ് ഇരുവർക്കുമെതിരേ സമൻസ് നൽകിയത്.
ഇതിനെതിരെ നൽകിയ ഹർജിയിൽ ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നടപടി സ്വീകരിച്ചത്.
ഈ കേസുമായി ബന്ധപ്പെട്ട് ഇരുവർക്കും നേരെ തുടർച്ചയായി കേസെടുക്കുന്നത് മാധ്യമങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമമാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു. കേസ് സെപ്റ്റംബർ 15-ന് വീണ്ടും പരിഗണിക്കും. യാതൊരു നിർബന്ധിത നടപടിയും ഇവർക്കെതിരേ സ്വീകരിക്കരുതെന്ന് കോടതി അസം പൊലീസിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
കോടതി ഉത്തരവ് പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ഇരുവരോടും കോടതി ആവശ്യപ്പെട്ടു.