

ചെങ്കോട്ട ആക്രമണത്തിനു പിന്നിൽ അൽ ക്വയ്ദയെന്ന് യുഎൻ റിപ്പോർട്ട്
ന്യൂഡൽഹി: 2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ ചാവേർ സ്ഫോടനത്തിനു പിന്നിൽ അൽ ക്വയ്ദയെന്ന് യുഎൻ രക്ഷാ സമിതിയുടെ റിപ്പോർട്ട്. യുഎൻ അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് ടീം തയാറാക്കിയ 38ാം റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിക്കുന്നത്. സ്ഫോടനത്തിനു പിന്നിൽ അൽ ക്വയ്ദയുടെ ഇന്ത്യൻ വിഭാഗമായ "അൽ ക്വയ്ദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്‍റ്' (എക്യുഐഎസ്) റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ തുടങ്ങി ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ അൽ ക്വയ്ദയുടെ സെല്ലുകൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നു പറയുന്ന റിപ്പോർട്ടിൽ ഗുജറാത്തിൽ അടുത്തിടെ ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്ത മൂന്നു ഭീകരരുടെ രാജ്യാന്തര ബന്ധങ്ങളെക്കുറിച്ചും വിശദീകരിക്കുന്നു.
സംഘടന വലിയ ശൃംഖലയെന്നതിൽ നിന്നു ചെറു സെല്ലുകളായി തിരിഞ്ഞു. തുടർന്നു സാമ്പത്തിക-ലോജിസ്റ്റിക് ശൃംഖലകൾ വികസിപ്പിക്കുന്ന രീതിയിലേക്കു പ്രവർത്തനങ്ങൾ മാറ്റി. അൽ ക്വയ്ദയും ഇസ്‌ലാമിക് സ്റ്റേറ്റും രാസ-ജൈവ ആയുധങ്ങൾ നിർമിക്കാനുള്ള ശ്രമങ്ങൾ ഏറെ വർഷങ്ങളായി നടത്തിവരികയാണ്. മാരക വിഷ പദാർഥങ്ങൾ നിർമിക്കാനുള്ള നിർദേശങ്ങൾ ഭീകരരുടെ ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞവർഷം നവംബർ പത്തിനു ഫരീദാബാദ് കേന്ദ്രീകരിച്ചു ഡോക്റ്റർമാർ നേതൃത്വം നൽകിയ ഭീകരശൃംഖല ചെങ്കോട്ടയിൽ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. ഡോ. ഉമർ ഉൻ നബി സ്ഫോടകവസ്തുക്കൾ നിറച്ച ഹ്യുണ്ടായ് ഐ20 കാറുമായി ആക്രമണം നടത്തുകയായിരുന്നു.