അണുബാധയെന്ന് സംശയം; ചീറ്റകളുടെ റേഡിയോ കോളറുകൾ നീക്കം ചെയ്തു

കുനോ ദേശീയോദ്യാനത്തിലെ ആറ് ചീറ്റകളുടെ കഴുത്തിൽ നിന്നാണ് കോളറുകൾ നീക്കം ചെയ്തത്
ചീറ്റ (ഫയൽ ചിത്രം)
ചീറ്റ (ഫയൽ ചിത്രം)

ഭോപ്പാൽ: ആഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളുടെ മേൽ ഘടിപ്പിച്ചിരുന്ന റേഡിയോ കോളറുകൾ നീക്കം ചെയ്തു. കോളറിൽ നിന്നുമുള്ള അണുബാധ മരണകാരണമാകുന്നുവെന്ന സംശയത്തെത്തുടർന്നാണ് നടപടി. കുനോ ദേശീയോദ്യാനത്തിലെ ആറ് ചീറ്റകളുടെ കഴുത്തിൽ നിന്നുമാണ് കോളറുകൾ നീക്കം ചെയ്തത്.

മാർച്ച് മുതൽ ഇതു വരെ കുനോയിലെത്തിച്ച അഞ്ച് മുതിർ‌ന്ന ചീറ്റകളും മൂന്ന് കുഞ്ഞു ചീറ്റകളുമാണ് ചത്തത്. ഇതേത്തുടർന്ന് കുനോയിലെയും നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ വിദഗ്ധർ നടത്തിയ ആരോഗ്യ പരിശോധനയ്ക്കായാണ് കോളറുകൾ നീക്കം ചെയ്യാമെന്ന തീരുമാനത്തിലെത്തിയത്. നിലവിൽ ആറ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളും അടക്കം 11 ചീറ്റകളാണ് കുനോയിലുള്ളത്.

ഗൗരി, ശൗര്യ, പവൻ, പാവക്, ആശ, ധീര എന്നീ ചീറ്റകളുടെ കോളറുകളാണ് നീക്കം ചെയ്തത്. ആറു ചീറ്റകളും നിലവിൽ പൂർണ ആരോഗ്യവാന്മാരാണ്.പ്രോജക്റ്റ് ചീറ്റ വഴി 20 ചീറ്റകളെയാണ് നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമായി ഇന്ത്യയിലെത്തിച്ചത്. കുനോയിൽ എത്തിയതിനു ശേഷം ജ്വാല എന്ന ചീറ്റ 4 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. അതിൽ മൂന്നു കുഞ്ഞുങ്ങളും ചത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com