ന്യൂഡൽഹി: അഞ്ചാംഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി 49 മണ്ഡലങ്ങൾ തിങ്കളാഴ്ച പോളിങ് ബൂത്തിലേക്ക്. ആറ് സംസ്ഥാനങ്ങളിലും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന വോട്ടെടുപ്പിൽ 695 സ്ഥാനാർഥികളുടെ വിധി നിർണയിക്കപ്പെടും. ബിഹാര്‍ (5 മണ്ഡലങ്ങള്‍), ജമ്മുകശ്‌മീര്‍ (1), ഝാര്‍ഖണ്ഡ് (3), ലഡാഖ് (1), മഹാരാഷ്ട്ര (13), ഒഡീഷ (5), ഉത്തര്‍പ്രദേശ് (14), പശ്ചിമ ബംഗാള്‍ (7) എന്നിങ്ങനെയാണ് തിങ്കളാഴ്ച വോട്ടെടുപ്പ്. ഒഡീഷയിൽ 35 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും. ഉത്തര്‍പ്രദേശിലെ അമേഠിയിലും റായ്ബറേലിയിലും തിങ്കളാഴ്ച പോളിങ് നടക്കുമെന്നത് കോൺഗ്രസിന് നിർണായകം.
റായ്‌ബറേലിയില്‍ യുപി മന്ത്രി കൂടിയായ ബിജെപി സ്ഥാനാർഥി ദിനേശ് പ്രതാപ് സിങ്ങിനോടാണു രാഹുൽ ഗാന്ധി ഏറ്റുമുട്ടുന്നത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി കോൺഗ്രസിന്‍റെ കിഷോരി ലാല്‍ ശര്‍മ്മയെ നേരിടുന്നു.
രാജ്‌നാഥ് സിങ് മത്സരിക്കുന്ന ലഖ്‌നൗവും പീയുഷ് ഗോയല്‍ മത്സരിക്കുന്ന മുംബൈ നോര്‍ത്തും ചിരാഗ് പാസ്വാന്‍റെ ഹാജിപൂരും ഒമര്‍ അബ്‌ദുള്ളയുടെ ബാരാമുള്ളയും അഞ്ചാം ഘട്ടത്തില്‍ ശ്രദ്ധേയ മത്സരങ്ങള്‍ നടക്കുന്ന മണ്ഡലങ്ങളാണ്.25നാണ് അടുത്ത ഘട്ടം വോട്ടെടുപ്പ്. ജൂൺ നാലിന് വോട്ടെണ്ണൽ.