

രാഘവ് ഛദ്ദ
സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ശ്രദ്ധനേടിയ എഎപി എംപി രാഘവ് ഛദ്ദ എന്നും ജെൻ സിയുടെ പ്രിയ നേതാവായിരുന്നു. പാർലമെന്‍റിലെ ഛദ്ദയുടെ ഇടപെടൽ അദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ആരാധകരെ സൃഷ്ടിച്ചിരുന്നു. ഇതിലധികവും യുവാക്കളായിരുന്നു. എന്നാൽ രാഘവ് ഛദ്ദയുടെ എഎപിയിൽ നിന്ന് ബിജെപിയിലേക്കുള്ള കൂറുമാറ്റം ജെൻ സിക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന സൂചനകളാണ് പുറത്തു വരുന്നത്.
ഈ കൂറുമാറ്റത്തിന് പിന്നാലെ രാഘവ് ഛദ്ദക്കെതിരേ സോഷ്യൽ മീഡിയയിൽ അൺഫോളോ ക്യാമ്പെയ്ന് തുടക്കമിട്ടു. ഒന്നും രണ്ടുമല്ല, 24 മണിക്കൂറിനുള്ളിൽ രാഘവ് ഛദ്ദയുടെ ഇൻസ്റ്റഗ്രാമിൽ നിന്ന് അൺഫോളോ ചെയ്ത് പോയത് 10 ലക്ഷത്തിലധികം പേരാണ്. 1.46 കോടി ഫോളോവേഴ്സിൽ 1.33 കോടി ഫോളോവേഴ്സിലാണ് ഛദ്ദ ഇപ്പോൾ എത്തി നിൽക്കുന്നത്.
സാമൂഹിക മാധ്യമങ്ങൾ രാഷ്ട്രീയത്തിലും വലിയ സ്വാധീനം ഉണ്ടാക്കുന്നുണ്ടെന്നതിന്‍റെ തെളിവാണിത്. ബിജെപിക്കെതിരേ പ്രശ്നങ്ങൾ ഉന്നയിക്കുന്നില്ലെന്ന് ആരോപിച്ച് രാജ്യസഭയിലെ പാർട്ടി ഉപനേതാവ് എന്ന സ്ഥനത്ത് നിന്നും നീക്കിയതിന് പിന്നാലെയാണ് രാഘവ് ഛദ്ദ, എഎപി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത്. തനിക്കൊപ്പം മറ്റ് എഎപി എംപിമാരെയും പഞ്ചാബിലെ 60 ഓളം എംഎൽഎമാരെയും ഛദ്ദ ബിജെപിയിലേക്കെത്തിച്ചു.