
ന്യുഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചർച്ചയിൽ അദാനി വിഷയം ഉന്നയിച്ച് രാഹുൽ ഗാന്ധി. മോദിയും അദാനിയും ഒന്നിച്ചുള്ള ചിത്രം ഉയർത്തിയായിരുന്നു രാഹുലിന്‍റെ പ്രസംഗം. പ്രധാനമന്ത്രിയുടെ വിധേയനാണെന്നും മോദിയുമായി അദാനിക്ക് വർഷങ്ങളുടെ ബന്ധമാണുള്ളതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നന്ദി പ്രമേയ ചർച്ചയിൽ ഈ വിഷയം എന്തിനാണ് ഉന്നയിക്കുന്നതെന്ന് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും ചോദിച്ചിട്ടും പിന്മാറാതെയായിരുന്നു രാഹുലിന്‍റെ പ്രസംഗം.
ഭാരത് ജോഡോ യാത്ര വിജയകരമെന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. രാജ്യം മുഴുവൻ സഞ്ചരിച്ചപ്പോൾ ഏറ്റവുമധികം കേട്ടത് അദാനിയുടെ പേരാണ്. അദാനി എങ്ങനെ ഇത്രയും സമ്പന്നനായെന്ന് ജനങ്ങൾക്ക് അറിയണമെന്നും മോദിയുമായുള്ള ബന്ധമാണ് അദാനിയെ ലോകത്തെ 2 മത്തെ സമ്പന്നനാക്കിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്ത് വികസനത്തിന് വഴിയൊരുക്കിയത് അദാനിയാണ്.
രാജ്യത്തെ വിമാനത്താവളങ്ങൾ ചട്ടങ്ങൾ മറികടന്ന് അദാനിക്ക് നൽകിയതായും 2014 നു ശേഷം അദാനിയുടെ ആസ്തി പലമടങ്ങു വർധിച്ചതായാണ് കണക്കുകളെന്നും രാഹുൽ പറഞ്ഞു. എൽഐസിയും പൊതുമേഖല ബാങ്കുകളും അദാനിക്ക് തീറെഴുതിക്കൊടുത്തിരിക്കുകയാണ്. മോദിയുടെ വിദേശയാത്രയുടെ ആനുകുല്യങ്ങൾ അനുഭവിക്കുന്നത് അദാനിയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
എന്നാൽ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ തെളിവുകൾ നിരത്തണമെന്നായിരുന്നു ഭരണ പക്ഷത്തിന്‍റെ നിലപാട്. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ അനുവദിക്കരുതെന്നും ഭരണ പക്ഷം സ്പീക്കറോട് ആവശ്യപ്പെട്ടു.