
രാഹുൽ ഗാന്ധി
ന്യൂഡൽഹി: റോബർട്ട് വാദ്രയ്ക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി രംഗത്ത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയ്ക്കെതിരേ ഇൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
''കഴിഞ്ഞ 10 വർഷങ്ങളായി സഹോദരീഭർത്താവിനെ കേന്ദ്ര സർക്കാർ വോട്ടയാടുകയാണ്. വേട്ടയാടലിന്‍റെ തുടർച്ചയായാണ് ഇഡിയുടെ കുറ്റപത്രവും. ദുരുദ്ദേശ്യപരവും രാഷ്ട്രീയ പേരിതവുമായ ആരോപണങ്ങളെ നേരിടാൻ ഞാൻ പ്രിയങ്കയ്ക്കും റോബർട്ടിനും മക്കൾക്കുമൊപ്പം നിൽക്കും. ഒടുവിൽ സത്യം ജയിക്കും''- രാഹുൽ എക്സിൽ കുറിച്ചു.
ഹരിയാനയിലെ ശിഖോപുർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയ്ക്കെതിരേ ബുധനാഴ്ച ഇൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
റോബർട്ട് വാദ്രയുടെയും അദ്ദേഹത്തിന്‍റെ കമ്പനിയായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്‍റെയും 37.6 കോടി രൂപയുടെ 43 സ്വത്തുക്കൾ അന്വേഷണ ഏജൻസി കണ്ടുകെട്ടിയിരുന്നു.
2008ലാണ് ഗുർഗാവിലെ ശിഖോപുർ ഗ്രാമത്തിൽ വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനി ഏഴരക്കോടി രൂപയ്ക്ക് മൂന്നേക്കർ സ്ഥലം വാങ്ങിയത്. പിന്നീട് ഇത് ഡിഎൽഎഫിന് 58 കോടി രൂപയ്ക്ക് വിൽക്കാൻ കരാറായിരുന്നെന്നാണ് കേസ്.
2018 ലാണ് കേസ് ആരംഭിക്കുന്നത്. റോബർട്ട് വാദ്ര, അന്നത്തെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ, മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, റിയൽ എസ്റ്റേറ്റ് ഭീമൻ ഡിഎൽഎഫ്, ഒരു പ്രോപ്പർട്ടി ഡീലർ എന്നിവർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അഴിമതി, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടുത്തിയായിരുന്നു എഫ്ഐആർ.