
ന്യൂഡൽഹി: ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ വീണ്ടും വിമർശനവുമായി രാഹുൽ ഗാന്ധി. ഗൗതം അദാനിയുടെ കീശയിലേക്ക് പണം എത്തിക്കാനാണ് ബിജെപിയുടെ ശ്രമം, എന്നാൽ പാവപ്പെട്ടവരുടെ പോക്കറ്റുകളിലേക്ക് പണം എത്തിക്കുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജസ്ഥാനിൽ നടന്ന സമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ വിമർശനം.
നോട്ട് നിരോധന സമയത്ത് കള്ളപ്പണം തുടച്ചു നീക്കിയില്ലെങ്കിൽ തന്നെ തൂക്കി കൊല്ലൂ എന്ന് മോദി പറഞ്ഞിരുന്നു. കൊറോണക്കാലത്ത് മോദി ജനങ്ങളോട് പാത്രം കൊട്ടിക്കളിക്കാനും ഫ്ലാഷ് ലൈറ്റ് അടിക്കാനുമാണ് ആവശ്യപ്പെട്ടതെന്നും രാഹുൽ വിമർശിച്ചു.
കോൺഗ്രസ് ജനങ്ങൾക്ക് ഒപ്പമായിരുന്നു. വീടുകളിൽ ഭക്ഷണ പൊതി എത്തിക്കാനും മരുന്നു നൽകാനും കോൺഗ്രസ് പ്രവർത്തകരേ ഉണ്ടായിരുന്നുള്ളു. കാരണം കോൺഗ്രസ് എക്കാലവും പാവപ്പെട്ടവരുടേയും തൊഴിലാളികളുടേയും സർക്കാരാണെന്നും രാഹുൽ പറഞ്ഞു.