രാഹുൽ ഗാന്ധി, അമിത് ഷാ
ന‍്യൂഡൽഹി: കേന്ദ്ര ആഭ‍്യന്തര മന്ത്രി അമിത് ഷായ്ക്ക് പാർലമെന്‍റിലെത്താൻ ഭയമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നീറ്റ് ക്രമക്കേടിനെതിരേ രാജ‍്യതലസ്ഥാനത്ത് പ്രതിഷേധിച്ച വിദ‍്യാർഥികൾക്കെതിരേ വെടിവയ്ക്കാൻ അനുമതി നൽകിയത് അമിത് ഷാ ആണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ പരാമർശം ചോദ‍്യം ചെയ്ത് കേന്ദ്ര മന്ത്രി കിരൺ റിജിജുവും സ്പീക്കർ ഓം ബിർളയും രംഗത്തെത്തി. രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് കിരൺ റിജിജു ആവശ‍്യപ്പെട്ടു. നിങ്ങൾക്ക് എങ്ങനെയാണ് ഇത് പറയാൻ സാധിക്കുന്നത്. നിങ്ങൾ ലോക്സഭാ പ്രതിപക്ഷ നേതാവാണ് എന്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നത്? നിങ്ങൾ പറഞ്ഞത് തെറ്റാണ്. രാഹുൽ മാപ്പ് പറയണം. റിജിജു പറഞ്ഞു.
ഉടനെ തന്നെ വിഷയത്തിൽ ഓം ബിർളയും ഇടപെട്ടു. ആഭ‍്യന്തര മന്ത്രിയെ പറ്റി നമ്മൾ ചർച്ച ചെയ്യുന്നില്ല. ആരോപണം ശരിയാണെന്ന് തെളിയിക്കുന്ന തെളിവ് രാഹുൽ ഹാജരാക്കണം. സ്പീക്കർ പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധി വീണ്ടും ആർഎസ്‌എസിനെതിരേ വിമർശനം തുടർന്നു. രാജ‍്യത്തെ വിദ‍്യാഭ‍്യാസ സമ്പ്രദായത്തെ ആർഎസ്എസ് സ്വാധീനിക്കുന്നുവെന്നും വിദ‍്യാഭ‍്യാസ മേഖലയുടെ ആത്മാവിനെ ആർഎസ്എസ് കവരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ധർമേന്ദ്ര പ്രധാൻ ആയിരുന്നില്ല. ആർഎസ്എസ് ആയിരുന്നു വിദ‍്യാഭ‍്യാസ മന്ത്രാലയം നിയന്ത്രിച്ചിരുന്നത്. നീറ്റ് ചോദ‍്യപേപ്പർ ചോർച്ചയെ തുടർന്ന് വിദ‍്യാർഥികൾ നടത്തിയ പ്രതിഷേധം തനിക്ക് വളരെയധികം ആത്മവിശ്വാസം നൽകുന്നുവെന്നും യുവത്വത്തിന്‍റെ പ്രതിഷേധമായിരുന്നു അതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.