
ന്യൂഡൽഹി: മാനനഷ്ട കേസിൽ 2 വർഷം തടവുശിക്ഷ വിധിച്ച സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീലിൽ സെഷൻസ് കോടതി 20 നു വിധി പറയും. രാവിലെ മുതൽ വിശദമായി വാദം കേട്ട കോടതി വിധി പറയൽ മാറ്റിവെയ്ക്കുകയായിരുന്നു.
2019ൽ കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി പരാമർശത്തിൽ ഇക്കഴിഞ്ഞ മാർച്ച് 23ന് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ട് വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിനു പിന്നാലെ ലോക്സഭാംഗത്വം നഷ്ടപ്പെട്ടിരുന്നു. മജിസ്ട്രേറ്റ് കോടതി വിധിക്കെതിരെ സെഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. ഉത്തരവിൽ സ്റ്റേ ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും. അങ്ങനെ വന്നാൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. സ്റ്റേ ലഭിച്ചാൽ രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനസ്ഥാപിക്കപ്പെടും.