
കാഞ്ച ഏലയ്യ, രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യയിലെ പിന്നോക്കക്കാരുടെ ഏക വിമോചകൻ രാഹുൽ ഗാന്ധിയാണെന്നും അമെരിക്കയിലെ കറുത്ത വർഗക്കാരുടെ വിമോചകനായ മാർട്ടിൻ ലൂഥർ കിങിനെ പോലെയാണ് രാഹുലെന്നും എഴുത്തുകാരനും ചിന്തകനും സാമൂഹിക പ്രവർത്തകനുമായ കാഞ്ച ഏലയ്യ പറഞ്ഞു. ബിജെപിക്കും ആര്‍എസ്എസിനും ഒരിക്കലും ചിന്തിക്കാന്‍ കഴിയാതിരുന്നത്, മോത്തിലാല്‍ നെഹ്രുവിന്‍റെയും ജവഹര്‍ലാല്‍ നെഹ്രുവിന്‍റെയും കുടുംബത്തില്‍ പിറന്ന ഒരാള്‍ നമുക്ക് 'ജയ് ബാപ്പു, ജയ് ഭീം, ജയ് ഭരണഘടന' എന്ന മുദ്രാവാക്യം തരില്ലെന്നായിരുന്നുവെന്നും അതാണ് രാഹുല്‍ ഗാന്ധി തന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപിയും ആര്‍എസ്എസും എന്നും അധിക്ഷേപിച്ച ജവഹര്‍ലാല്‍ നെഹ്രുവിന്‍റെയും രാജീവ് ഗാന്ധിയുടെയും ഇന്ദിര ഗാന്ധിയുടെയും കുടുംബമാണ് രാഹുല്‍ ഗാന്ധിയെ പിന്നോക്കക്കാരുടെ വിമോചനത്തിനായി സൃഷ്ടിച്ചത്. പിന്നോക്കക്കാരേ മോചിപ്പിച്ചാല്‍ ബിജെപി പിന്നെ ഒരിക്കലും ഭരണത്തില്‍ വരില്ല. പിന്നോക്കക്കാരുടെ ശക്തി അതാണ്. രാഹുല്‍ ഗാന്ധിക്കായി എടുക്കുന്ന കേസുകളിലെല്ലാം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാ പിന്നോക്കക്കാരുടെ അഭിഭാഷകരും വാദിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസാണ് രാജ്യത്തിനും, പിന്നോക്ക വിഭാഗങ്ങൾക്കും ബ്രീട്ടിഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടി തന്നതെന്ന് കാഞ്ച പറഞ്ഞു. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, അംബേദ്കര്‍ എന്നിവര്‍ നമ്മെ അടിച്ചമര്‍ത്തുന്ന ബ്രിട്ടീഷുകാരിൽ നിന്ന് മോചിപ്പിച്ചു. എന്നാല്‍, ആര്‍എസ്എസ്-ബിജെപി കാലത്ത് ജാതി അടിച്ചമര്‍ത്തലിൽ നിന്ന് നമ്മെ രക്ഷിക്കാന്‍ നമുക്ക് അന്താരാഷ്ട്ര പ്രതിച്ഛായയുള്ള നേതാവുണ്ടായിരുന്നില്ല. അവര്‍ അധികാരത്തില്‍ വന്ന് 11 വര്‍ഷം കഴിയുമ്പോള്‍ പിന്നോക്ക വിഭാഗം കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടു.
അപ്പോഴാണ് രാജ്യത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ സംസാരം ശ്രദ്ധിക്കുന്നത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഞങ്ങളെ നശിപ്പിച്ച ജാതിയിൽ നിന്ന് ഒരു രാഷ്ട്രീയ നേതാവിനും ഞങ്ങളെ സ്വതന്ത്രമാക്കാന്‍ പറ്റുന്നില്ലെങ്കില്‍ മോദിയെപ്പോലെ നമ്മെ നശിപ്പിക്കാന്‍ വരുന്നവരില്‍ നിന്ന് ആര്‍ക്കും പിന്നെ നമ്മെ സ്വതന്ത്രമാക്കാന്‍ പറ്റില്ല.
രാഹുല്‍ ഗാന്ധിക്ക് മാത്രമാണ്, നമ്മെ അടിച്ചമര്‍ത്തുന്ന, നശിപ്പിക്കുന്ന ജാതി സമ്പ്രദായത്തില്‍ നിന്ന് നമ്മെ രക്ഷിക്കാന്‍ സാധിക്കു. അതിനുള്ള അദ്ദേഹത്തിന്‍റെ ആദ്യ ചുവടായിരുന്നു ഭാരത് ജോഡോ യാത്ര. രണ്ടാം ചുവട് ഭാരത് ജോഡോ ന്യായ് യാത്രയും. മൂന്നാം ചുവട് എവിടെ കോണ്‍ഗ്രസ് ഭരിക്കുന്നുണ്ടെങ്കിലും അവിടെ ജാതി സെന്‍സസ് നടത്തിക്കാണിക്കുന്നുണ്ടെന്നും കാഞ്ച പറഞ്ഞു.