

രാഹുൽ ഗാന്ധി
ന്യൂഡൽഹി: കോൺഗ്രസ് സത്യത്തിനൊപ്പം നിൽക്കുമെന്നും നരേന്ദ്ര മോദി- ആർഎസ്എസ് സർക്കാരിനെ അധികാരത്തിൽ നിന്നു പുറത്താക്കുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ രാംലീലാ മൈതാനിയിൽ "വോട്ട് കള്ളന്മാർ കസേരയൊഴിയണം' എന്ന പേരിൽ സംഘടിപ്പിച്ച റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. തെരഞ്ഞെടുപ്പു കമ്മിഷൺമാരെ പേരെടുത്തു വിമർശിച്ച രാഹുൽ അന്തിമമായി സത്യം വിജയിക്കുമെന്നു കൂട്ടിച്ചേർത്തു.
മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പു കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധു, വിവേക് ജോഷി എന്നിവർ ബിജെപിക്കു വേണ്ടി പ്രവർത്തിക്കുകയാണെന്നു രാഹുൽ ആരോപിച്ചു. ഞങ്ങൾ സത്യത്തിനൊപ്പമാണു നിലകൊള്ളുന്നത്. മോദിക്കും ആർഎസ്എസിനും അധികാരമുണ്ട്. അവർ വോട്ട് മോഷണത്തിൽ ഏർപ്പെടുന്നു. കോൺഗ്രസിന്‍റെ ഡിഎൻഎ സത്യത്തിന്‍റേതാണ്.
ബിജെപിയുടെയും ആർഎസ്എസിന്‍റേതും വോട്ട് മോഷണത്തിന്‍റെ ഡിഎൻഎയാണ്. നിങ്ങൾ ഭയക്കേണ്ടെന്നും അന്തിമമായി മോദിയെയും അമിത് ഷായെയും ആർഎസ്എസിനെയും അധികാരത്തിൽ നിന്നു പുറത്താക്കുമെന്നും രാഹുൽ അവകാശപ്പെട്ടു.
പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്‌ര എന്നിവർക്കൊപ്പമാണു രാഹുൽ രാംലീല മൈതാനിയിലെത്തിയത്. രാജ്യത്തൊട്ടാകെ നിന്ന് വോട്ട് മോഷണത്തിനെതിരേ പാർട്ടി ആറു കോടി ഒപ്പുകൾ ശേഖരിച്ച് രാഷ്‌ട്രപതിക്കു നൽകുമെന്നും രാഹുൽ പറഞ്ഞു.