ഗുവാഹത്തി: അസം മുഖമന്ത്രി ഹിമന്ദ ബിശ്വ ശർമയ്ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ തന്നെ ഏറ്റ വും അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിൽ ഒരാളാണ് ഹിമന്ദ ബിശ്വ ശർമ. സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രശ്നവും അത് തന്നെയാണെന്നും അദ്ദേഹം വിമർശിച്ചു. തന്നെ അധിക്ഷേപിക്കുകയോ മർദിക്കുകയോ ചെയ്താലും സത്യത്തിന് വേണ്ടി പോരാടിക്കൊണ്ടിരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ അസം മുഖമന്ത്രി പൊലീസിനോട് നിർദേശിച്ചതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. 'ഈ യാത്രയ്ക്ക് കൂടുതൽ പ്രചാരണം നൽകിയത് അസംമുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് എതിരഭിപ്രായമില്ലാതിരുന്നെങ്കിൽ ഇത്രയും പ്രചാരം ലഭിക്കുകില്ലായിരുന്നു. ഞങ്ങൾ പോലും പ്രതീക്ഷിക്കാത്ത പ്രചാരമാണ് അദ്ദേഹം നേടിത്തന്നത്'- രാഹുൽ ഗാന്ധി പറഞ്ഞു.
നേരത്തെ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് പൊളിച്ച സംഭവത്തിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. പ്രവർത്തകരെ രാഹുൽ ഗാന്ധി പ്രകോപിപ്പിച്ചെന്നും ദൃശങ്ങൾ തെളിവായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.