ലഖിംപുർഖേരി: കോൺഗ്രസ് നേതാവ് രാഹുൽ പാക്കിസ്ഥാന്‍റെ അജൻഡയാണു മുന്നോട്ടുവയ്ക്കുന്നതെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റായ്ബറേലിയിലും അദ്ദേഹം തോൽക്കുമെന്നും അതോടെ രാഹുൽ ഇറ്റലിയിലേക്കു പോകുമെന്നും അമിത് ഷാ പരിഹസിച്ചു.
വോട്ട് ബാങ്കിനെ ഭയന്ന് "ഇന്ത്യ' മുന്നണി നേതാക്കൾ രാമക്ഷേത്രത്തിന്‍റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്തില്ല. അവരുടെ ലക്ഷ്യം അധികാരത്തിലെത്തിയാൽ ക്ഷേത്രത്തിന് ബാബറി പൂട്ട് ഇടുകയാണ്. അവർക്ക് വോട്ട് ബാങ്കിനെ പേടിയുണ്ടാകും. എന്നാൽ, ഞങ്ങൾക്കതില്ല. ഞങ്ങൾ രാമക്ഷേത്രം നിർമിക്കുക മാത്രമല്ല, ഔറംഗസേബ് തകർത്ത കാശി വിശ്വനാഥ് ഇടനാഴി പുനർനിർമിക്കുകയും ചെയ്തു.
യുപിയിലെ വിവിധ മണ്ഡലങ്ങളിൽ ബിജെപി റാലികളിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. വോട്ട് ബാങ്കിൽ ആരൊക്കെയുണ്ടെന്ന് നിങ്ങൾക്കറിയാം. ശ്രീരാമനു വേണ്ടി പ്രവർത്തിക്കുന്നതിൽ നിന്ന് മാറിനിൽക്കുന്നവരെ യുപി പിന്തുണയ്ക്കില്ല. പ്രതിപക്ഷം ജയിച്ചാൽ പാക്കിസ്ഥാനിൽ പടക്കം പൊട്ടും. ആറു മണ്ഡലങ്ങളിൽ കുടുംബാംഗങ്ങളെ മത്സരിപ്പിക്കുന്ന സമാജ്‌വാദി പാർട്ടിയെ അമിത് ഷാ രൂക്ഷമായി പരിഹസിച്ചു.
കനൗജിൽ അഖിലേഷ് യാദവും മെയിൻപുരിയിൽ ഭാര്യ ഡിംപിൾ യാദവും ബദായൂമിൽ ബന്ധു ആദിത്യ യാദവും ഫിറോസാ ബാദിൽ അക്ഷയ് യാദവും അസംഗഡിൽ ധർമേന്ദ്ര യാദവും മത്സരിക്കുന്നു. കുടുംബത്തിലെ കുട്ടികൾക്ക് പ്രായപൂർത്തിയായാൽ യുപിയിലെ 80 മണ്ഡലങ്ങളിലും മുലായം കുടുംബാംഗങ്ങൾ മത്സരിക്കുമെന്നും അമിത് ഷാ.