ചെന്നൈ: കനത്ത മഴയിൽ വലഞ്ഞ് തമിഴ്നാട്. തെക്കൻ തമിഴ്നാട്ടിലെ മിക്ക പ്രദേശങ്ങളിലും 24 മണിക്കൂറിനിടെ 50 സെന്‍റീമീറ്ററിൽ കൂടുതൽ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും കൂടുതൽ മഴ പെയ്തിരിക്കുന്നത് തൂത്തുക്കുടി ജില്ലയിലാണ്. 95 സെ.മീ മഴയാണ് ഇവിടെ പെയ്തതെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.തിരുനെൽവേലിയിലെ മഞ്ഞോലയിൽ 55 സെ.മീ മഴയും തെങ്കാശി ജില്ലയിലെ ഗുണ്ടാർ അണക്കെട്ടിൽ 51 സെ.മീ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയിൽ വയലുകളും റോഡുകളും പാലങ്ങളും മുങ്ങിയ നിലയിലാണ്. പ്രളയസാഹചര്യത്തിൽ സൈന്യത്തിന്‍റെയും നാവികസേനയുടെയും വ്യോമസേനയുടെയും സഹായം തേടിയിരിക്കുകയാണ്.
നിലവിൽ 84 ബോട്ടുകൾ രക്ഷാദൗത്യത്തിനായി വിന്യസിച്ചിട്ടുണ്ട്.നാലു ജില്ലകളിൽ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 84 ദുരിതാശ്വാസ ക്യാംപുകളിലേക്കായി 7,500 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.