
രാജ് താക്കറെയും ഉദ്ധവ് താക്കറെയും 20 വർഷത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി പൊതുവേദിയിൽ ഒരുമിച്ചപ്പോൾ.
മുംബൈ: ഒരുമിച്ച് വന്നത് ഇനിയങ്ങോട്ട് ഒരുമിച്ചു നിൽക്കാൻ തന്നെയാണ് ഉദ്ധവ് താക്കറെ. രാജ് താക്കറെയുമൊത്ത് ഇരുപതു വർഷത്തെ ഇടവേളയ്ക്കു ശേഷം വേദി പങ്കിട്ടുകൊണ്ടാണ് പ്രഖ്യാപനം.
ശിവസേനാ സ്ഥാപകൻ ബാൽ താക്കറെ തന്‍റെ പിൻഗാമിയായി മകൻ ഉദ്ധവിനെ അവരോധിച്ചതിൽ പരിഭവിച്ചാണ് സഹോദരപുത്രൻ രാജ് താക്കറെ പാർട്ടി വിട്ട് മഹാരാഷ്ട്ര നവനിർമാൺ സേന എന്ന പുതിയ സംഘടന രൂപീകരിച്ചത്. ഇപ്പോൾ പിണക്കങ്ങൾ മറന്ന്, ശിവസേനയിൽ നിന്നു പുറത്തായി ശിവസേന-യുബിടിയെ നയിക്കുന്ന ഉദ്ധവിനൊപ്പം സഖ്യത്തിനു തയാറായിരിക്കുകയാണ് രാജ്.
ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനിലും മഹാരാഷ്ട്രയിലും തങ്ങൾ ഒരുമിച്ച് ഭരണം പിടിച്ചെടുക്കുമെന്നും റാലിയിൽ ഉദ്ധവ് താക്കറെ പ്രഖ്യാപിച്ചു.
മഹാരാഷ്ട്രയിലെ പ്രൈമറി ക്ലാസുകളിൽ ഹിന്ദി നിർബന്ധിത മൂന്നാം ഭാഷയായി പഠിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിച്ചതിന്‍റെ വിജയാഘോഷമായാണ് റാലി സംഘടിപ്പിച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കാൻ സർക്കാരിനെ അനവദിക്കില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
മഹാരാഷ്ട്രയെ മുംബൈയിൽ നിന്നു വേർപെടുത്താനുള്ള ബിജെപി പദ്ധതിയുടെ ഭാഗമായിരുന്നു നിർബന്ധിത മൂന്നാം ഭാഷയെന്ന് രാജ് താക്കറെ റാലിയെ അഭിസംബോധന ചെയ്യവേ ആരോപിച്ചു. തന്നെയും ഉദ്ധവിനെയും ഒരുമിപ്പിക്കാൻ സാക്ഷാൽ ബാൽ താക്കറെ വിചാരിച്ചിട്ടു നടന്നില്ല, പക്ഷേ, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് അതു സാധിച്ചെന്നു രാജ് താക്കറെ പറഞ്ഞത് സദസിൽ ചിരി പടർത്തി.