
ന്യൂഡൽഹി: കര കവിഞ്ഞൊഴുകിയിരുന്ന യമുനാ നദി ശാന്തമാകുന്നു. നദിയിലെ ജല നിരപ്പ് കുറഞ്ഞു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മൂന്നു ദിവസമായി റെക്കോഡ് ജല നിരപ്പാണ് നദിയിൽ രേഖപ്പെടുത്തിയിരുന്നത്. നാൽപ്പത്തഞ്ചു വർഷങ്ങൾക്കു ശേഷമാണ് യമുനയിൽ ഇത്രയും വെള്ളം പൊങ്ങുന്നത്. വെള്ളിയാഴ്ച്ച രാവിലെ 11 മണിയോടെ നദിയിലെ ജലനിരപ്പ് 208.35 മീറ്ററായി കുറഞ്ഞു. എങ്കിലും അപകടാവസ്ഥ പൂർണമായും ഇല്ലാതായിട്ടില്ല. ഡൽഹിയിൽ വിവിധയിടങ്ങൾ ഇപ്പോഴും പ്രളയജലത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
സെൻട്രൽ ഡൽഹിയിൽ സുപ്രീം കോടതിയുടെ പ്രവേശന കവാടം വരെയും പ്രളയജലം എത്തിയിട്ടുണ്ട്. രാജ്ഘട്ടും പാതിയോളം മുങ്ങിയ അവസ്ഥയിലാമ്.വെള്ളക്കെട്ടിനെത്തുടർന്ന് ഇറിഗേഷൻ ആൻഡ് ഫൂഡ് കൺട്രോൾ ഡിപ്പാർട്മെന്‍റിന്‍റെ റെഗുലേറ്റർ താറുമാറായി.
കൂടുതൽ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഇല്ലാതിരിക്കാനായി എൻഡിആർഎഫിന്‍റെയും സൈന്യത്തിന്‍റെയും സഹായം തേടിയിരിക്കുകയാണ് ഡൽഹി സർക്കാർ. ഐടിഒ റോഡിലെ വെള്ളക്കെട്ട് മൂലം ഗതാഗതം ഏറെക്കുറേ നിലച്ച മട്ടാണ്. വെള്ളക്കെട്ട് മൂലം ഐപി മേൽപ്പാലം വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.