
ന്യൂഡൽഹി: വിജയ ദശമി ദിനത്തിൽ അരുണാചൽ പ്രദേശിലെ തവാങ്ങിൽ സൈനികർക്കൊപ്പം ശസ്ത്രപൂജ നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മുൻ എൻഡിഎ സർക്കാരിന്‍റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്നപ്പോൾ മുതൽ കുറച്ചു വർഷങ്ങളായി രാജ്നാഥ് തവാങ്ങിലെത്തി ശസ്ത്ര പൂജ നടത്താറുണ്ട്. ഇന്ത്യ- ചൈന അതിർത്തി തർക്കം പ്രദേശത്ത് കഴിഞ്ഞ മൂന്നു വർഷങ്ങളായി രൂക്ഷമാണ്. 3500 കിലോമീറ്റർ ദൂരമുള്ള അതിർത്തിയിൽ ഇന്ത്യ സൈനിക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
അസമിലും അരുണാചലിലുമായി രണ്ടു ദിവസത്തെ സന്ദർശനത്തിന് രാജ്നാഥ് സിങ് തിങ്കളാഴ്ചയാണ് തുടക്കമിട്ടത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. തവാങ് യുദ്ധ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷം സൈനികരുമായി ഇടപഴകുവാനും കേന്ദ്രമന്ത്രി സമയം കണ്ടെത്തി.
അരുണാചലിലെ ബുംലയിലെ സന്ദർശനത്തിനിടെ ചൈനിസ് സൈനിക പോസ്റ്റുകളെ നിരീക്ഷിച്ചിട്ടാണ് മന്ത്രി മടങ്ങിയത്.