ന്യൂഡൽഹി: കച്ചവടക്കപ്പലുകൾക്കു നേരെയുളള ആക്രമണങ്ങൾക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കച്ചവടക്കപ്പലുകളായ എംവി കെം പ്ലൂട്ടോയ്ക്കും എംവി സായിബാബയ്ക്കും നേരെ നടന്ന ആക്രമണങ്ങളെ കേന്ദ്രസര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനു പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശന നടപടിയെടുക്കും. അതിനി കടലില്‍ എത്ര ആഴത്തിലായിരുന്നാലും അതിന് മാറ്റമില്ലെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
നാവികസേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഈ ആക്രമണം നടത്തിയത് ആരായാലും, കടലിനടിയിൽ നിന്നാണെങ്കിൽ പോലും അവരെ കണ്ടെത്തും. പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും തീർച്ചയായും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയര്‍ ഐഎന്‍എസ് ഇംഫാല്‍ കമ്മീഷന്‍ ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 ഇന്ത്യന്‍ ക്രൂ അംഗങ്ങളുമായി എംവി കെം പ്ലൂട്ടോ പോര്‍ബന്തറില്‍ നിന്ന് 217 നോട്ടിക്കല്‍ മൈല്‍ അകലെ ഡ്രോണ്‍ ശനിയാഴ്ച ആക്രമിക്കുകയായിരുന്നു.