വിജയവാഡ: ആന്ധ്രപ്രദേശിലെ പീതപുരത്തു നിന്നു ലോക്സഭയിലേക്കു മത്സരിക്കുമെന്നു സംവിധായകൻ രാം ഗോപാൽ വർമ. പെട്ടെന്നെടുത്ത തീരുമാനമാണിതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു. നടനും ജനസേനാ പാർട്ടി അധ്യക്ഷനുമായ പവൻ കല്യാണിനെ പീതപുരത്ത് എൻഡിഎയുടെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാംഗോപാൽ വർമയുടെ പ്രഖ്യാപനം. കാക്കിനഡ ജില്ലയിലാണ് പീതപുരം.
2019ൽ ഗജുവകയിലും ഭീമാവാരത്തും മത്സരിച്ച പവൻ കല്യാൺ രണ്ടിടത്തും പരാജയപ്പെട്ടിരുന്നു. ഇത്തവണ ആന്ധ്രയിലെ 25 ലോക്സഭാ സീറ്റുകളിൽ രണ്ടിടത്താണ് എൻഡിഎയുടെ ഭാഗമായ ജനസേന മത്സരിക്കുന്നത്. ആറിടത്ത് ബിജെപിയും 17 മണ്ഡലങ്ങളിൽ ടിഡിപിയും മത്സരിക്കും.
ആന്ധ്രപ്രദേശ് രാഷ്‌ട്രീയം പ്രമേയമാക്കിയ രാംഗോപാൽ വർമ പുറത്തിറക്കിയ വ്യൂഹം എന്ന ചിത്രം കഴിഞ്ഞ വർഷം സംസ്ഥാനത്ത് രാഷ്‌ട്രീയരംഗത്ത് കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. വർമയെ സംസ്ഥാനത്തു നിന്നു പുറത്താക്കണമെന്നും ആവശ്യമുയർന്നു. തന്‍റെ ഓഫിസിനു നേരേ നടന്ന പ്രതിഷേധത്തിന്‍റെ പേരിൽ ചന്ദ്രബാബു നായിഡു, നാരാ ലോകേഷ്, പവൻ കല്യാൺ എന്നിവരെ വർമ വിമർശിക്കുകയും ചെയ്തു.