
ബംഗളൂരു: ദളിതനാണെങ്കിൽ നിങ്ങൾക്ക് ബിജെപിയിൽ വളരാൻ അവസരം ലഭിക്കില്ലെന്ന് കർണാടക എംപി രമേശ് ജഗജിനാഗി. മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ മകൻ ബി.വൈ വിജയേന്ദ്രയെ ബിജെപി കർണാടക അധ്യക്ഷനായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രമേശ് ജഗജിനാഗിയുടെ പ്രസ്‌താവന.
മറ്റ് സമ്പന്നരായ നേതാക്കളോ ഗൗഡമാരോ ആണെങ്കിൽ ആളുകൾ അവരെ പിന്തുണക്കുന്നു. പക്ഷേ, ഒരു ദളിതനുണ്ടെങ്കിൽ ആരും പിന്തുണക്കില്ല എന്നും വിജയേന്ദ്രയെ തെരഞ്ഞെടുത്തത് കേന്ദ്ര നേതൃത്വമാണെന്നും സംസ്ഥാനത്തെ നേതാക്കളല്ലെന്നും രമേശ് ജഗജിനാഗി വിജയപുരയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘നിങ്ങൾ ഒരു ദലിതനാണെങ്കിൽ ബി.ജെ.പിയിൽ നിങ്ങൾക്ക് വളരാൻ അവസരം ലഭിക്കില്ല. മറ്റ് സമ്പന്നരായ നേതാക്കളോ ഗൗഡമാരോ (വോക്കലിംഗകൾ) ഉണ്ടെങ്കിൽ, ആളുകൾ അവരെ പിന്തുണക്കുന്നു. പക്ഷേ, ഒരു ദലിതനുണ്ടെങ്കിൽ ആരും പിന്തുണക്കില്ല. ഇത് ഞങ്ങൾക്കറിയാം, ഇത് വളരെ നിർഭാഗ്യകരമാണ്’, അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയാണ് വിജയേന്ദ്രയെ പാർട്ടി അധ്യക്ഷനായി തെരഞ്ഞെടുത്തത്. നളിൻ കുമാർ കട്ടീലിൻ്റെ പിൻഗാമിയായാണ് ശിക്കാരിപുര എം.എൽ.എ കൂടിയായ വിജയേന്ദ്രയെ തെരഞ്ഞെടുത്തത്. വിജയേന്ദ്ര ബുധനാഴ്ച ഔദ്യോഗികമായി ചുമതലയേൽക്കും.