അനിൽ കുമാർ സിങ് സിസോദിയ
രാംപൂർ: ഒരു യഥാർഥ മുസ്‌ലിമിന് ഗോവധത്തിൽ ഏർപ്പെടാനോ മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്താനോ സാധിക്കില്ലെന്ന് ഉത്തർപ്രദേശിലെ രാംപൂർ പൊലീസ് സുപ്രണ്ട് അനിൽ കുമാർ സിങ് സിസോദിയ. പരാമർശം വലിയ വിവാദമായതോടെ തന്‍റെ പരാമർശം തെറ്റായി വ‍്യാഖാനിച്ചുവെന്ന് ന‍്യായീകരിച്ച് അദ്ദേഹം രംഗത്തെത്തി. ഗോവധത്തിനെതിരായ പ്രചാരണത്തെ പറ്റി പൊലീസ് ലൈനുകളിൽ നടന്ന യോഗത്തിനു പിന്നാലെ മാധ‍്യമപ്രവർത്തകരോട് സംസാരിക്കവേയായിരുന്നു വിവാദ പരാമർശം.
ശ്രാവണ മാസത്തിൽ ഗഞ്ച്, സ്വാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അനിൽ കുമാർ പറഞ്ഞു. 'ഇസ്‌ലാമിൽ മറ്റൊരാളുടെ മതവികാരം വ്രണപ്പെടുത്തുന്ന ഏതെങ്കിലും മൃഗത്തിന്‍റെ മാംസം കഴിക്കുന്നത് നിഷിദ്ധമാണ്. ഒരു യഥാർഥ മുസ്‌ലിമിന് ഒരിക്കലും അത്തരം പ്രവൃത്തിയിൽ ഏർപ്പെടാൻ സാധിക്കില്ല. അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ മുസ്‌ലിങ്ങളല്ല.
ഇത്തരം ആളുകളുമായി ഇടപെടുകയെന്നത് എന്‍റെ ജോലിയാണ്'. അനിൽ കുമാർ സിങ് പറഞ്ഞു. രാംപൂരിലെ മത പണ്ഡിതന്മാരുമായി യോഗം ചേരുമെന്നും അനിൽകുമാർ പറഞ്ഞു. തന്‍റെ പ്രസ്താവന ഏതെങ്കിലും സമുദായത്തിന്‍റെയോ മതത്തിന്‍റെയോ വ‍്യക്തികളുടെയോ വികാരങ്ങളെ വ്രണപ്പെടുത്തണം എന്ന ഉദ്ദശിച്ചുള്ളതല്ലെന്നും സാമൂഹിക ഐക‍്യവും മതസൗഹാർദവും നിലനിർത്തുക മാത്രമായിരുന്നു തന്‍റെ ലക്ഷ‍്യമെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.