
രന്യ റാവു
ബംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിന്‍റെ വളർത്തച്ഛനും കർണാടക പൊലീസ് ഹൗസിങ് കോർപ്പറേഷൻ ഡിജിപിയുമായ രാമചന്ദ്ര റാവുവിന് നിർബന്ധിത അവധി നൽകി സർക്കാർ ഉത്തരവ്. സ്വർണക്കടത്ത് കേസിൽ രാമചന്ദ്ര റാവുവിന് പങ്കുണ്ടോ എന്ന കാര്യം അന്വേഷണ സംഘം പരിശോധിച്ച് വരുന്നതിനിടെയാണ് നിർബന്ധിത അവധി നൽകിയിരിക്കുന്നത്.
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഗൗരവ് ഗുപ്തയാണ് കേസിൽ രാമചന്ദ്രറാവുവിന്‍റെ പങ്ക് അന്വേഷിക്കുന്നത്. രന്യയുമായി അത്ര അടുപ്പിത്തിലല്ലെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് അറിയില്ലെന്നും രാമചന്ദ്ര റാവു നേരത്തെ പ്രതികരിച്ചിരുന്നു. എന്നാൽ രാമചന്ദ്ര റാവുവിന്‍റെ നിർദേശങ്ങൾ പാലിക്കുകമാത്രമാണ് താൻ ചെയ്തതെന്ന് രാജ്യാന്തര വിമാനത്താവളം പൊലീസ് സ്റ്റേഷനിലെ പ്രോട്ടോക്കോൾ ഓഫിസറായ കോൺസ്റ്റബിൾ ഡിആർഐ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു.
രന്യയുടെ വിദേശ യാത്ര സുഗമമാക്കാനാണ് ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള നിർദേശമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡിജിപി രാമചന്ദ്ര റാവുവിന്‍റെ പേരു പറഞ്ഞ് ഗ്രീൻ ചാനൽവഴിയായിരുന്നു സുരക്ഷാ പരിശോധനയില്ലാതെ രന്യ പുറത്തു കടന്നിരുന്നതെന്നും ഡിആർഐ സംഘം കണ്ടെത്തിയിരുന്നു.
രാമചന്ദ്ര റാവുവിന്‍റെ രണ്ടാമത്തെ ഭാര്യയുടെ ആദ്യ വിവാഹത്തിൽ പിറന്ന മകളാണ് രന്യ. എന്നാൽ വിവാഹശേഷം മകൾ തങ്ങളുമായി അകൽച്ചയിലായിരുന്നുവെന്നാണ് രാമചന്ദ്ര റാവു പ്രതികരിച്ചിരുന്നത്. നിലവിൽ കർണാടക സ്റ്റേറ്റ് പൊലീസ് ഹൗസിങ് ആൻഡജ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് കോർപ്പറേഷന്‍റെ മാനേജിങ് ഡയറക്റ്ററാണ് റാവു.