'22 കിലോ കഞ്ചാവും എലി തിന്നു സാർ...'; പ്രതികളെ വെറുതെ വിട്ട് കോടതി
ചെന്നൈ: തെളിവായി സൂക്ഷിച്ചിരുന്ന കഞ്ചാവ് മുഴുവനും എലി തിന്നതിനെ തുടർന്ന് പ്രതികളെ കോടതി വെറുതേ വിട്ടു. പ്രത്യേക നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ 2 പ്രതികളെയും വെറുതെ വിട്ടത്.
2022-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അന്ന് 22 കിലോ കഞ്ചാവുമായി രാജഗോപാൽ, നാഗേശ്വര റാവു എന്നിവരെ ചെന്നൈ മറീന പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് അന്വേഷണം ആരംഭിക്കുകയും ഇവർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
പ്രതികളിൽ നിന്നു പിടിച്ചെടുത്ത 50 ഗ്രാം കഞ്ചാവ് കോടതിയിൽ തെളിവായി സമർപ്പിക്കുകയും 50 ഗ്രാം കഞ്ചാവ് ഫോറന്‍സിക്ക് പരിശോധനകൾക്കായി അയച്ചതായും കോടതിയിൽ പൊലീസ് അറിയിച്ചു.
എന്നാൽ, ബാക്കിയുള്ള 21.9 ഗ്രാം കഞ്ചാവ് എവിടെയെന്ന് കോടതി അന്വേഷിച്ചപ്പോഴാണ് അത് മുഴുവനും എലി തിന്നുവെന്ന് പൊലീസ് വിശദീകരിക്കുന്നത്. ചാർജ് ഷീറ്റിൽ പൊലീസ് പറഞ്ഞ കഞ്ചാവ് തെളിവുകൾ സമർപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ കോടതി പ്രതികളെ വെറുതെ വിടുകയായിരുന്നു.
മുന്‍പ് യുപിയിലും ഇത്തരത്തിൽ പൊലീസ് വിവിധ കേസുകളിലായി പിടിച്ചെടുത്ത 581 കിലോ കഞ്ചാവും എലി തിന്നതായി കോടതിയിൽ അറിയിച്ചിട്ടുണ്ട്.