

ജസീർ ബിലാൽ വാനി
ന‍്യൂഡൽഹി: നവംബർ 10ന് രാജ‍്യതലസ്ഥാനത്ത് ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജമ്മു കശ്മീർ സ്വദേശി ജസീർ ബിലാൽ വാനിയുടെ കസ്റ്റഡി കാലാവധി നീട്ടി. 7 ദിവസത്തേക്കാണ് ജസീറിന്‍റെ കസ്റ്റഡി കാലാവധി ഡൽഹി കോടതി നീട്ടിയിരിക്കുന്നത്.
നേരത്തെ നവംബർ 27ന് പ്രതിക്ക് അനുവദിച്ചിരുന്ന റിമാൻഡ് കാലാവധി ബുധനാഴ്ച അവസാനിച്ചതിനെത്തുടർന്നാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് അഞ്ജു ബജാജ് ചന്ദന അടങ്ങിയ ബെഞ്ച് കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു.
ഡൽഹി സ്ഫോടനത്തിന് സാങ്കേതിക സഹായം നൽകിയെന്നാരോപിച്ചായിരുന്നു നവംബർ 17ന് എൻഐഎ ഇയാളെ അറസ്റ്റ് ചെയ്തത്. കേസിലെ മുഖ‍്യപ്രതിയായ ഉമർ നബി അടക്കം 7 പേരെയാണ് നിലവിൽ എൻഐഎ അറസ്റ്റ് ചെയ്തിട്ടുള്ളത്. സ്ഫോടനത്തിൽ പരുക്കേറ്റവർ ഉൾപ്പടെ 73 സാക്ഷികളെ കേസിൽ ഇതുവരെ എൻഐഎ വിസ്തരിച്ചു.