

ഫാസ്ടാഗില്ലാത്തവർക്ക് ആശ്വാസം; യുപിഐ ഉപയോഗിച്ചാൽ പിഴയിൽ ഇളവ്
ന്യൂഡൽഹി: ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ ഫാസ്ടാഗില്ലാത്തവർക്കു ചുമത്തുന്ന പിഴയിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. ഫാസ്ടാഗില്ലാത്തവർ ഇനി യുപിഐ ഉപയോഗിച്ച് ടോൾ നൽകിയാൽ യഥാർഥ നിരക്കിന്‍റെ 25 ശതമാനം അധികമായി നൽകിയാൽ മതിയാകും. ടോൾ നിരക്കിന്‍റെ ഇരട്ടിയാണു സാധാരണ പിഴ.
യുപിഐ ഉപയോഗിക്കുന്നവർക്കു മാത്രമാകും ഇളവ്. മുൻപ് 100 രൂപ ടോൾ നിരക്കുള്ളിടത്ത് ഫാസ്ടാഗില്ലെങ്കിൽ 200 രൂപ നൽകേണ്ടിയിരുന്നത് ഇനി യുപിഐ ഉപയോഗിച്ചാൽ 125 രൂപയിൽ ഒതുങ്ങും.
ഇളവ് നവംബർ 15 ന് രാജ്യമൊട്ടാകെ പ്രാബല്യത്തിലാകും. ദേശീയ പാതകളിൽ ടോൾ പിരിവിലെ തട്ടിപ്പ് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി. രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്.