രേണുകസ്വാമി കൊലക്കേസ്; മാപ്പുസാക്ഷിയാക്കണമെന്ന് ആവശ‍്യപ്പെട്ട് കോടതിയെ സമീപിച്ച് പ്രതികൾ

പ്രതികളായ പ്രദോഷ് റാവുവും വിനയ്‌യുമാണ് കോടതിയെ സമീപിച്ചത്
Renukaswamy murder case: Accused offers to become approver

പ്രദോഷ് റാവു, ദർശൻ

Updated on

ബെംഗളൂരു: കന്നഡ നടൻ ദർശൻ മുഖ‍്യപ്രതിയായ രേണുക സ്വാമി കൊലക്കേസിൽ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ‍്യപ്പെട്ട് കേസിലെ പ്രതികളിലൊരാൾ കോടതിയെ സമീപിച്ചു. പ്രതിയായ പ്രദോശ് റാവുവാണ് ബെംഗളൂരു കോടതിയിൽ 11 പേജുകൾ അടങ്ങിയ ഹർജി സമർപ്പിച്ചത്.

വിഡിയോ കോൺഫറൻസിലൂടെ തന്‍റെ വാദം കേൾക്കാൻ അനുവദിക്കണമെന്നും പ്രദേഷ് റാവു അഭ‍്യർഥിച്ചു. ചില നിബന്ധനകൾക്ക് വിധേയമായി പ്രദോഷ് റാവുവിന്‍റെ ഹർജിയിൽ എതിർപ്പില്ലെന്ന് സ്പെഷ‍്യൽ പബ്ലിക് പ്രോസിക‍്യൂട്ടർ പ്രസന്ന പി. കുമാർ കോടതിയെ അറിയിച്ചു.

രേണുകസ്വാമിയുടെ കൊലപാതകത്തെ പറ്റിയും മൃതദേഹം മറവു ചെയ്തതിനെ പറ്റിയും വിശദമായ വിവരം പ്രദോഷിന്‍റെ ഹർജിയിലുണ്ടെന്നും പ്രസന്ന പി. കുമാർ പറഞ്ഞു. പ്രദോഷിനെ മാപ്പ് സാക്ഷിയാക്കാൻ അനുമതി നൽകിയാൽ പ്രോസിക‍്യൂഷൻ സാക്ഷിയാകുമെന്നും അതിനാൽ മറ്റു പ്രതികൾക്ക് ഹർജിയെ എതിർക്കാൻ യാതൊരു അവകാശമില്ലെന്നും പ്രോസിക‍്യൂഷൻ വാദിച്ചു. പ്രദോഷിന്‍റെ മൊഴി കേസിൽ നിർണായകമാകും. കേസിലെ മറ്റൊരു പ്രതിയായ വിനയ് എന്നയാളും മാപ്പ് സാക്ഷിയാക്കണമെന്ന് ആവശ‍്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്.

ചിത്രദുർഗയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ജോലിക്കാരനായിരുന്നു രേണുകസ്വാമി. ദർശന്‍റെ സുഹൃത്തായ പവിത്രയ്ക്ക് അശ്ലീല സന്ദേശമയച്ചതിനെത്തുടർന്നാണു കൊലപാതകം നടത്തിയതെന്ന് നേരത്തെ പൊലീസ് വ‍്യക്തമാക്കിയിരുന്നു. ക്വട്ടേഷൻ സംഘാംഗങ്ങളുൾപ്പെടെ 11ലധികം പേർ കേസിൽ അറസ്റ്റിലായിരുന്നു. സോമനഹള്ളിക്ക് സമീപം കാമാക്ഷിപാളയത്തെ പാലത്തിനടിയിൽ നിന്നുമാണ് രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. കാമാക്ഷിപാളയത്തെ പട്ടനഗരിയിലുള്ള ഷെഡ്ഡിൽ വച്ചാണ് രേണുകസ്വാമിയെ മർദിച്ചു കൊലപ്പെടുത്തിയത്.

തുടർന്നു ദർശന്‍റെ വിശ്വസ്തൻ മൃതദേഹം പാലത്തിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു. 2002ൽ മജസ്റ്റിക് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ദർശൻ കന്നഡയിൽ ഏറെ ആരാധകരുള്ള നടനാണ്. നടി പവിത്രയുമായി ദർശന്‍റെ ബന്ധം നേരത്തേ കുടുംബാംഗങ്ങളുടെ എതിർപ്പിനു കാരണമായിരുന്നു. ദർശന്‍റെ ഭാര്യ പലതവണ ഇതിനെതിരേ രംഗത്തെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com