കർത്തവ്യപഥിൽ വർണാഭമായ പരേഡ്: അണിനിരന്നതിൽ 80 ശതമാനത്തിലധികവും വനിതകൾ

കർത്തവ്യപഥിൽ വർണാഭമായ പരേഡ്: അണിനിരന്നതിൽ 80 ശതമാനത്തിലധികവും വനിതകൾ

100 കലാകാരികളുടെ സംഗീത - വാദ്യോപകരണ കലാപ്രകടനങ്ങളോടെയായിരുന്നു റിപബ്ലിക് ദിന പരേഡിന്‍റെ തുടക്കം.
Published on

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ സൈനികശക്തിയും നാരീശക്തിയും വിളിച്ചോതുന്ന വര്‍ണാഭമായ പരേഡിന് സാക്ഷ്യം വഹിച്ച് ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥ്. രാഷ്ട്രപതി ദേശീയപതാക ഉയര്‍ത്തിയതിനു ശേഷമാണ് പരേഡ് ആരംഭിച്ചത്. കര, നാവിക, വ്യോമ സേനകളുടെയും പാരാമിലിട്ടറി വിഭാഗങ്ങളുടെയും സ്ത്രീ വിഭാഗങ്ങളാണ് കര്‍ത്തവ്യപഥില്‍ മാര്‍ച്ച് നടത്തിയത്. 100 കലാകാരികളുടെ സംഗീത - വാദ്യോപകരണ കലാപ്രകടനങ്ങളോടെയായിരുന്നു റിപബ്ലിക് ദിന പരേഡിന്‍റെ തുടക്കം. പരേഡില്‍ അണിനിരന്നതില്‍ 80 ശതമാനവും വനിതകളാണ്.

റിപബ്ലിക് ദിന പരേഡില്‍ ഇതാദ്യമായാണ് സംഗീത - വാദ്യോപകരണങ്ങള്‍ സ്ത്രീകള്‍ അവതരിപ്പിച്ചത്. വിവിധ കലാമേഖലകളില്‍ നിന്നുള്ള സ്ത്രീകള്‍ കലാപ്രകടനം നയിച്ചു. ശംഖ്, നാദസ്വരം, നഗധാക് തുടങ്ങിയ സംഗീത - വാദ്യോപകരണങ്ങള്‍ കലാകാരികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് 3 സൈനികവിഭാഗങ്ങളുടെയും പരേഡ് നടന്നു. രാജ്യത്തിന്‍റെ റിപബ്ലിക് ദിന പരേഡുകളില്‍ ഇതാദ്യമായാണ് 80 ശതമാനത്തിലധികം സ്ത്രീകള്‍ അണിനിരന്നത്.

രാജ്യത്തിന്‍റെ പ്രതിരോധക്കരുത്ത് വിളിച്ചോതി മിസൈലുകള്‍, ഡ്രോണുകള്‍, നിരീക്ഷണ ഉപകരണങ്ങള്‍, സൈനിക വാഹനങ്ങള്‍ തുടങ്ങിയ പരേഡില്‍ അണിനിരന്നു. ഫ്രാന്‍സിന്‍റെ 2 റഫാല്‍ യുദ്ധവിമാനങ്ങളും ട്രാന്‍സ്‌പോര്‍ട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി. രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്രമോദി, വിശിഷ്ടാതിഥിയായ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോ എന്നിവര്‍ കർത്തവ്യപഥിൽ നടന്ന പരേഡ് വീക്ഷിച്ചു. യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി കര്‍ത്തവ്യപഥില്‍ എത്തിയത്. പരേഡിൽ അണിനിരക്കുന്ന 90 അംഗ ഫ്രഞ്ച് സേനാ സംഘത്തിനു പുറമേ ഫ്രാൻസിന്‍റെ 2 റഫാൽ യുദ്ധവിമാനങ്ങളും ട്രാൻസ്പോർട്ട് വിമാനവും ഫ്ലൈപാസ്റ്റ് നടത്തി. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോ ആയിരുന്നു വിശിഷ്ടാതിഥി.

logo
Metro Vaartha
www.metrovaartha.com