
ന്യൂഡല്‍ഹി: മതാടിസ്ഥാനത്തില്‍ സംവരണം നല്‍കാനാവില്ലെന്ന് സുപ്രീംകോടതി. 77 സമുദായങ്ങളെ ഒബിസി പട്ടികയില്‍പ്പെടുത്തിയ തീരുമാനം റദ്ദാക്കിയ കോല്‍ക്കത്ത ഹൈക്കോടതി വിധിക്കെതിരേ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണു പരമോന്നത കോടതിയുടെ നിരീക്ഷണം. പട്ടികയിലുൾപ്പെടുത്തിയ സമുദായങ്ങളിൽ ഭൂരിപക്ഷവും മുസ്‌ലിം വിഭാഗത്തിൽ നിന്നാണ്. ജസ്റ്റിസ് ബി.ആര്‍. ഗവായ്, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
മതമല്ല, സമുദായങ്ങളുടെ പിന്നാക്കാവസ്ഥയാണു കണക്കിലെടുത്തതെന്നു സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. പശ്ചിമ ബംഗാളില്‍ 27-28 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. രംഗനാഥ കമ്മിഷന്‍ മുസ്ലീങ്ങള്‍ക്ക് 10 ശതമാനം സംവരണം ശുപാര്‍ശ ചെയ്തിരുന്നു. ഹിന്ദു മതത്തിലെ 66 സമുദായങ്ങളെ പിന്നോക്ക വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. മുസ്‌ലിംകൾക്ക് സംവരണം ഉറപ്പാക്കാൻ എന്തു ചെയ്യുമെന്ന ചോദ്യം ഉയർന്നപ്പോൾ ദൗത്യം ഏറ്റെടുത്ത പിന്നാക്ക കമ്മിഷൻ അവരിലെ6 സമുദായങ്ങളെ പിന്നാക്ക വിഭാഗമായി തരം തിരിച്ചു. ഇതിൽ ഒരു വിഭാഗം സമുദായങ്ങള്‍ ഇതിനകം തന്നെ കേന്ദ്ര പട്ടികയിലുണ്ട്. മറ്റു ചിലര്‍ മണ്ഡല്‍ കമ്മിഷന്‍റെ ഭാഗമാണ്- കപിൽ സിബൽ പറഞ്ഞു.
മുസ്‌ലിംകൾക്കു നാലു ശതമാനം സംവരണം ഏർപ്പെടുത്തിയ ആന്ധ്ര പ്രദേശ് സർക്കാരിന്‍റെ നടപടി ആന്ധ്ര ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഈ വിധിയെ ആശ്രയിച്ചാണു കോൽക്കത്ത ഹൈക്കോടതി ഒബിസി പട്ടിക റദ്ദാക്കിയതെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു. ആന്ധ്ര ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരിക്കുകയാണെന്നും സിബല്‍ ചൂണ്ടിക്കാട്ടി.
സര്‍വെയോ ഡേറ്റയോ ഒന്നുമില്ലാതെയാണ് ഈ സമുദായങ്ങള്‍ക്ക് സംവരണം നല്‍കിയതെന്ന്, സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്നവരുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. 2010ല്‍ അന്നത്തെ മുഖ്യമന്ത്രി പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെ, കമ്മിഷനുമായി കൂടിയാലോചിക്കുക പോലും ചെയ്യാതെ 77 സമുദായങ്ങള്‍ക്ക് സംവരണം നല്‍കിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പി.എസ്. പട്വാലിയ പറഞ്ഞു.