

Former HC judge Nirmal Yadav
ചണ്ഡിഗഡ്: പതിനേഴു വർഷം പിന്നിട്ട കോഴക്കേസിൽ പഞ്ചാബ്- ഹരിയാന ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് നിർമൽ യാദവിനെ ചണ്ഡിഗഡിലെ പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തയാക്കി. കൂട്ടുപ്രതികളായ രവീന്ദർ സിങ് ഭാസിൻ, രാജീവ് ഗുപ്ത, നിർമൽ സിങ് എന്നിവരെയും വെറുതേവിട്ടു. മറ്റൊരു പ്രതിയും ഹരിയാനയിലെ മുൻ അഡീഷനൽ അഡ്വക്കെറ്റ് ജനറലുമായ സഞ്ജീവ് ബൻസാൽ വിചാരണയ്ക്കിടെ മരണമമടഞ്ഞിരുന്നു.
ഔദ്യോഗിക വസതിയിൽ നിന്നു കോടികളുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തതിനു ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ വിവാദത്തിലായിരിക്കെയാണു 15 ലക്ഷം രൂപയുടെ കോഴക്കേസിൽ മറ്റൊരു മുൻ ഹൈക്കോടതി ജഡ്ജിക്ക് ആശ്വാസം. ജസ്റ്റിസ് നിർമൽ യാദവിനെതിരായ ആരോപണത്തിൽ തെളിവില്ലെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി ജസ്റ്റിസ് അൽക്ക മാലിക്ക് പറഞ്ഞു. തെറ്റായ ആരോപണമാണു തന്‍റെ കക്ഷിക്കെതിരേ ഉന്നയിച്ചതെന്നു ജസ്റ്റിസ് നിർമൽ യാദവിനു വേണ്ടി ഹാജരായ അഭിഭാഷകൻ വിശാൽ പറഞ്ഞു.
2008 ഓഗസ്റ്റ് 13ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് നിർമൽജിത്ത് കൗറിന്‍റെ വീട്ടിൽ 15 ലക്ഷം രൂപയടങ്ങിയ പൊതി എത്തിയതോടെയാണു കേസിന്‍റെ തുടക്കം. മുൻ എഎജി സഞ്ജീവ് ബൻസാൽ തന്‍റെ പ്യൂൺ പർകാഷ് റാമിന്‍റെ കൈവശം കൊടുത്തുവിട്ടതായിരുന്നു പണം. ഡൽഹിയിൽ നിന്നുള്ള കോടതി രേഖകളെന്നു പറഞ്ഞാണ് പർകാഷ് റാം, ഇതു നിർമൽജിത്ത് കൗറിനു നൽകാൻ ശ്രമിച്ചത്. എന്നാൽ, പൊതിയഴിച്ചു കാണണമെന്നു നിർമൽജിത്ത് കൗർ നിർദേശിച്ചു. തുടർന്ന് തുറന്നപ്പോഴാണ് നോട്ടുകെട്ടുകൾ കണ്ടെത്തിയത്. നിർമൽജിത്ത് കൗറിന്‍റെ നിർദേശപ്രകാരം പൊലീസെത്തി പർകാഷ് റാമിനെ കസ്റ്റഡിയിലെടുത്തു. ചണ്ഡിഗഡ് പൊലീസ് അന്വേഷണം തുടങ്ങിയ കേസ് പിന്നീടു സിബിഐക്കു കൈമാറി.
2011 മാർച്ച് നാലിനു സിബിഐ അന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നിർമൽ യാദവിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. നിർമൽ യാദവിനു നൽകാനിരുന്ന കോഴ ആളുമാറി നിർമൽജിത്തിന് നൽകിയെന്നായിരുന്നു കണ്ടെത്തൽ. ജസ്റ്റിസ് നിർമൽ യാദവ് വിരമിക്കുന്ന ദിവസമായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.
പണം കൊടുത്തയച്ച സഞ്ജീവ് ബൻസാൽ, ഡൽഹിയിലെ വ്യാപാരി രവീന്ദർ സിങ് (ഇയാൾക്കു വേണ്ടിയാണു പണം കൊടുത്തയച്ചതെന്ന് ആരോപണം), രാജീവ് ഗുപ്ത (ബൻസാലിന്‍റെ ബിസിനസ് പങ്കാളി, പണമടങ്ങിയ പൊതി കൈമാറിയ ആൾ), നിർമൽ സിങ് എന്നിവരെ കൂട്ടുപ്രതികളാക്കി. അഴിമതി നിരോധന നിയമപ്രകാരമായിരുന്നു ഇവർക്കെതിരേ കേസ്. എന്നാൽ, തനിക്കെതിരേ ജുഡീഷ്യറിയിലെ സഹപ്രവർത്തകർ ഗൂഢാലോചന നടത്തിയെന്നും തന്നെ മനഃപൂർവം കരുവാക്കിയെന്നുമായിരുന്നു ജസ്റ്റിസ് നിർമൽ യാദവിന്‍റെ വാദം. ഈ കേസിനാണ് ഇപ്പോൾ വിരാമമായത്.