
ആർഎസ്എസ് നൂറിന്‍റെ നിറവിൽ
ന്യൂഡൽഹി: 1925ലെ വിജയദശമി ദിനത്തിൽ രൂപംകൊണ്ട രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്‍റെ (ആർഎസ്എസ്) ശതാബ്ദി ആഘോഷങ്ങളിൽ ഡൽഹിയിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ബുധനാഴ്ച രാവിലെ 10.30 ന് ഡോ. അംബേദ്കർ ഇന്‍റർനാഷണൽ സെന്‍ററിൽ നടക്കുന്ന പരിപാടിയിലാണ് അദ്ദേഹം പങ്കെടുക്കുക.
ആ അവസരത്തിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത സ്മാരക തപാൽ സ്റ്റാംപും നാണയവും പ്രധാനമന്ത്രി പുറത്തിറക്കുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും. ആര്‍എസ്എസ് ശതാബ്ദി പരിപാടികള്‍ക്കു തുടക്കമാകന്ന വ്യാഴാഴ്ച നാഗ്പുരില്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് മുഖ്യാതിഥിയാകുന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കും.
ആർഎസ്‌എസിന്‍റെ ചരിത്രപരമായ നേട്ടങ്ങളെ ആദരിക്കുക മാത്രമല്ല, ഇന്ത്യയുടെ സാംസ്കാരിക യാത്രയ്‌ക്ക് സംഘടന നൽകുന്ന ശാശ്വത സംഭാവനകളെയും ദേശീയ ഐക്യത്തിനായി അത് വിഭാവനം ചെയ്യുന്ന സന്ദേശത്തെ എടുത്തു കാണിക്കുന്നതിനുമാണ് ശതാബ്ദി ആഘോഷങ്ങൾ - പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അറിയിപ്പിൽ പറയുന്നു.
കേരളത്തിലാകെ 1,622 കേന്ദ്രങ്ങളിലാണ് വിജയദശമി പരിപാടികള്‍ നടക്കുന്നത്. 1,423 കേന്ദ്രങ്ങളിൽ പൂർണ ഗണവേഷം ധരിച്ച സ്വയം സേവകരുടെ പഥസഞ്ചലനം നടക്കും. സമൂഹത്തിന്‍റെ വിവിധ മേഖലകളിലെ പ്രമുഖര്‍ പരിപാടികളില്‍ അധ്യക്ഷരാകും.
2026 വിജയദശമി വരെ നീണ്ടുനില്‍ക്കുന്ന ശതാബ്ദി പരിപാടികളില്‍ ഹിന്ദു സമ്മേളനങ്ങള്‍, മഹാ ഗൃഹസമ്പര്‍ക്കം, സദ്ഭാവനാ യോഗങ്ങള്‍, പ്രമുഖ വ്യക്തികള്‍ക്കായുള്ള സെമിനാറുകള്‍, യുവാക്കള്‍ക്കായുള്ള പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ദക്ഷിണ കേരളത്തില്‍ ഒക്റ്റോബര്‍ 5 മുതല്‍ 26 വരെയും ഉത്തര കേരളത്തില്‍ 11 മുതല്‍ 30 വരെയും മഹാസമ്പര്‍ക്ക യജ്ഞം നടക്കും.