
ജയ്പൂർ: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തിനെതിരേ പരസ്യ നീക്കങ്ങളുമായി സച്ചിൻ പൈലറ്റ് രംഗത്തെത്തുന്നത് കോൺഗ്രസിന് തലവേദന സൃഷ്ടിക്കുകയാണ്. സംസ്ഥാനത്തെ അഴിമതിക്കെതിരേ 125 കിലോ മീറ്റർ 'ജൻ സംഘർഷ് യാത്ര' നടത്തിക്കൊണ്ടാണ് സച്ചിൻ പൈലറ്റ് പുതിയ പോരാട്ടത്തിന് തുടക്കമിടുന്നത്. വ്യാഴാഴ്ച ആരംഭിക്കുന്ന യാത്ര അഞ്ച് ദിവസം നീളും.
അശോക് ഉദ്യാനിൽ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം സച്ചിൻ പൈലറ്റ് ജയ്പൂർ ലക്ഷ്യമാക്കി യാത്ര ആരംഭിക്കും. തന്‍റെ യാത്ര ആർക്കും എതിരല്ലെന്നും അഴിമതിക്കെതിരേയാണെന്നും സച്ചിൻ പറഞ്ഞു. ബിജെപി ഭരണകാലത്തെ അഴിമതികളിൽ രാജസ്ഥാൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസം ഏകദിന ഉപവാസം നടത്തിയിരുന്നു.
അശോക് ഗെഹ്‌ലോത്തിന്‍റെ നേതാവ് സോണിയാ ഗാന്ധിയല്ല, വസുന്ധര രാജെയാണെന്ന് സച്ചിൻ പൈലറ്റ് കഴിഞ്ഞ ദിവസം പരാമർശിച്ചിരുന്നു. 2020 ൽ സച്ചിന്‍റെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാർ തന്നെ താഴെയിറക്കാൻ ശ്രമിച്ചെന്നും ബിജെപി നേതാക്കളായ വസുന്ധര രാജെയും മറ്റ് രണ്ട് നേതാക്കളും വിമത എംഎൽഎമാരുടെ നീക്കത്തെ പിന്തുണയ്ക്കാൻ വിസമ്മതിച്ചെന്നും ഗെഹ്‌ലോത്ത് പറഞ്ഞിരുന്നു. 2 വർഷമായി തുടരുന്ന സച്ചിൻ-ഗെഹ്‌ലോത്ത് പോര് കോൺഗ്രസിന് തലവേദനയാവുകയാണ്.