ന്യൂഡൽഹി: സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചതില്‍ പ്രതിഷേധവുമായി സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍. സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിര്‍ക്കുന്നതായി വിദ്യാര്‍ഥി യൂണിയന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഹിന്ദുത്വ ആശയവും ബിജെപിയുമായുള്ള സുരേഷ് ഗോപിയുടെ ബന്ധവുമാണ് എതിര്‍പ്പിന് പിന്നിലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് വളരാന്‍ അവസരം നല്‍കുന്ന സ്ഥാപനത്തിൻ്റെ മികവിനെ ബാധിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിൻ്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
മൂന്നു വര്‍ഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇന്‍സ്റ്റിറ്റ്യൂട്ടിൻ്റെ അധ്യക്ഷനക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനത്തില്‍ സുരേഷ് ഗോപിക്കും അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും തൃശൂരിൽ നിന്നു മത്സരിക്കാനാണ് അദ്ദേഹത്തിന്‍റെ ആഗ്രഹമെന്നും സൂചന.